ന്യൂഡൽഹി: രണ്ടായിരത്തിലധികം ഇന്ത്യക്കാരെ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടുപയോഗിച്ചു നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ ജോസ് എബ്രഹാമിന് ലഭിച്ച വിവരാവകാശ മറുപടയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിനെ തുടർന്ന് നിരവധിയായ പ്രവാസികൾക്ക് ജോലിനഷ്ടപെടുകയും നാട്ടിലേക്കെത്താനും മറ്റും പ്രയാസമനുഭവപെട്ടതിനെ തുടർന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടുപയോഗിച്ചു അർഹതപെട്ടവരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടു പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ ജോസ് എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഈ ഹർജി ഒരു നിവേദനമായി പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശവും നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ കോവിഡ് കാലത്ത് എത്ര ആളുകൾക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടിന്റെ ആനുകൂല്യം ലഭിച്ചു എന്ന കണക്കാണ് വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
പാവപെട്ട പ്രവാസികൾക്ക് സൗജന്യ നിയമസഹായവും സൗജന്യ വിമാന ടിക്കറ്റും മറ്റും നൽകുക എന്ന ലക്ഷ്യത്തോടെ 2008 മുതൽ സ്ഥാപിതമായ ഒരു പദ്ധതിയാണ് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട്.