കുവൈറ്റ്: അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി വൻ പരിശോധനയ്ക്ക് തുടക്കമായി. സിവിൽ ഐ ഡി ഉൾപ്പെടെ മതിയായ രേഖകൾ കൈവശമില്ലാതെ യാത്ര ചെയ്യുന്നവരെയും പുറത്തു കാണുന്നവരെയും സൂഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. രാവിലെ ഹസാവ് ഏരിയയിലായിരുന്നു ചെക്കിംഗ്. തുടർന്ന് ജലീബ് അൽ ഷുവൈഖിലേക്ക് പരിശോധന കടക്കും.
വാഹനങ്ങളിൽ മൊബൈൽ കൈവശം വച്ച് പരിശോധനയുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചവരെയും പിടികൂടിയിട്ടുണ്ട്. അനധികൃത താമസക്കാരായ നിരവധി പേരാണ് പിടിയിലായിരിക്കുന്നത്. ഓരോ വാഹനങ്ങളും അരിച്ചുപെറുക്കിയാണ് പരിശോധന.
രാജ്യത്തെ അനധികൃത താമസക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ നേരത്തെ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായുള്ള കുടിയൊഴിപ്പിക്കൽ നടപടികളാണ് തുടരുന്നത്.