കുവൈറ്റ്: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കുവൈറ്റിലെ പ്രധാന കലാസാംസ്കാരിക ഗുരുധര്‍മ്മ സംഘടനയായ അദ്വൈതം കുവൈറ്റ് അവരുടെ അഞ്ചാമത് വാര്‍ഷിക പരിപാടിയായ അദ്വൈതവര്‍ഷം 2019 കൊണ്ടാടി.
“ഇത്തിരിത്തേൻ തൊട്ടരച്ചൊരു പൊന്നു പോലാ-മക്ഷര”ങ്ങളായി നമ്മുടെ നാവിലെഴുതിച്ചേര്‍ത്ത മധുരമൊഴിയായ മലയാളത്തെക്കൂടിയാണ് ആഘോഷിക്കുന്നത് എന്ന് കൃത്യമായും അടയാളപ്പെടുത്തിയ ഒരു സംഗമമായിരുന്നു അദ്വൈതവര്‍ഷം 2019.
ഭാഷാടിസ്ഥാനത്തിലാണ് ഐക്യകേരളം 1956ല്‍ രൂപംകൊണ്ടതെങ്കിലും അതിനും മുമ്പേ ഭൂമിമലയാളമെന്ന സങ്കല്പം ഉണ്ടായിരുന്നു എന്നും അംഗങ്ങള്‍ ഓര്‍മ്മിച്ചു.
ശ്രീനാരായണഗുരു ഒരു കവിയും തത്വചിന്തകനുമൊക്കെക്കൂടിയായിരുന്നുവെങ്കിലും സാമുഹ്യപരിഷ്കര്‍ത്താവ് എന്ന പ്രോജ്വലമായ അദ്ദേഹത്തിന്‍റ വ്യക്തിത്വമാണ് കേരള നവോദ്ധാനത്തിന് ഊര്‍ജ്ജവും ലക്ഷ്യബോധവും നല്കിയത് എന്ന് സ്വാഗതപ്രസംഗം നടത്തിക്കൊണ്ട് അദ്വൈതവര്‍ഷം 2019 ജനറല്‍ കണ്‍വീനര്‍ ബ്രിജെഷ് നാരായണ്‍ അഭിപ്രായപ്പെടുകയുണ്ടായി.
പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷന്‍ സുശാന്ത് പണിക്കര്‍, ചടങ്ങ് ഉത്ഘാടനം ചെയ്ത് മുഖ്യാതിഥി ഇന്ത്യന്‍ എമ്പസി സെക്കന്‍റ് കോണ്‍സുലാര്‍ രണ്‍വീര്‍ ഭാര്‍തി, റിപ്പോര്‍ട്ട് അവതരിപ്പിച്ച് ജനറല്‍ സെക്രട്ടറി രാജ് മോഹന്‍, ആശംസ അര്‍പ്പിച്ച് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ മാനേജര്‍ ജോണ്‍ തോമസ്സ്, വനിതാവേദി കണ്‍വീനര്‍ വിനിത ബ്രിജെഷ്, നന്ദി പ്രകാശിപ്പിച്ച് ട്രെഷറര്‍ സൂരജ്. വി. രാജു തുടങ്ങിയവര്‍ സംസാരിക്കുകയുണ്ടായി.
സമ്മേളനത്തില്‍ തന്നെ അദ്വൈദവര്‍ഷം സുവനീര്‍ പ്രകാശനത്തിനു ശേഷം അംഗങ്ങളുടേയും കള്‍ച്ചറല്‍ കണ്‍വീനര്‍ ജമിന വി. രാജുവിന്‍റെ ശിക്ഷണത്തിലുള്ള കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി.
അനുഗ്രഹീത ഗായികയും വയലിനിസ്റ്റും ഇന്ത്യന്‍ ഐഡല്‍ വരെ തന്‍റെ മാസ്മരിക സംഗീതമെത്തിച്ച ലക്ഷ്മി ജയനും ബാന്‍ഡും നയിച്ച മെഗാഷോ ആയിരുന്നു ആഘോഷരാവിന്‍റെ മുഖ്യ ആകര്‍ഷണം. സ്റ്റേജ് പെര്‍ഫോര്‍മന്‍സില്‍ പുതുനിരയില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് നിസ്സംശയം തെളിയിക്കുന്നതായിരുന്നു അവര്‍ തീര്‍ത്ത സംഗീതവിസ്മയം.