കുവൈത്ത്: രാജ്യത്ത് മൂന്ന് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ശക്തമായ മുന്നൊരുക്കങ്ങളുമായി കുവൈത്ത്. കൊറോണ പകരുന്നത് തടയാൻ രാജ്യാതിർത്തികൾ, വിമാനത്താവളങ്ങൾ മുതൽ ആശുപത്രികൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കി.
ആരോഗ്യ പരിശോധന ശക്തമാക്കുന്നതിനു മുന്നോടിയായി ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും അവധി റദ്ദാക്കി അവധിയുള്ളവരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ ഉത്തരവ് നൽകിയിരിക്കുകയാണ് അധികൃതർ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നടപടി.
കഴിഞ്ഞ ദിവസം കുവൈറ്റിൽ 3 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. 53 കാരനായ സ്വദേശി പൗരനും 61 കാരനായ സൗദി പൗരനും 21 വയസുള്ള മറ്റൊരു യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവർക്ക് കൊറോണ രോഗലക്ഷണങ്ങളുടെ പ്രാരംഭഘട്ടം മാത്രമാണെന്നും ഇവരുടെ ആരോഗ്യ നില സാധാരണ നിലയിലാണെന്നും അധികൃതർ വ്യക്തമാക്കി.
ഇറാനിൽ നിന്നും മടങ്ങിയെത്തിയ സംഘത്തിൽ ഉൾപ്പെട്ടവരിലാണ് രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചത്.
ഇതോടെ പ്രവാസികൾ കൂട്ടത്തോടെ താമസിക്കുന്ന അബ്ബാസിയ പോലുള്ള പ്രദേശങ്ങളിലും ആശങ്ക ശക്തമാണ്. അസുഖ ബാധിതരെ ശുശ്രൂഷിക്കുക്ക ആശുപത്രികളിൽ ജോലി ചെയ്യുന്ന പ്രവാസി നേഴ്‌സുമാർ ഉൾപ്പെടെയുള്ളവർ ഏറെ കരുതലോടെയാണ് കഴിയുന്നത്. ഇവർ വേണ്ടത്ര മുൻകരുതലുകൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.