കുവൈത്ത് സിറ്റി: കുവൈത്തിൽ കൂടുതൽ ഇന്ത്യക്കാർക്ക് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിലും കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്ന ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാത്തതിൽ പ്രതിഷേധവുമായി കുവൈത്ത് കെ. എം. സി. സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്.
കുവൈത്ത് സർക്കാർ സൗജന്യ വിമാന ടിക്കറ്റ് നൽകാൻ തയ്യാറായിട്ടും ഇന്ത്യ ഗവൺമെന്റ് വിമാനമിറങ്ങാൻ അനുമതി നൽകാത്തത് ഇന്ത്യൻ ജനതയോടെ ചെയ്യുന്ന കടുത്ത അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്തുത വിവരം ധരിപ്പിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നേരത്തെ ഇമെയിൽ സന്ദേശം അയച്ചിരുന്നതായും കണ്ണേത്ത് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ സമൂഹം കുവൈത്തിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും കോവിഡ് 19 ന് മാത്രമല്ല മറ്റ് രോഗങ്ങൾക്കും ആവശ്യമായ വൈദ്യചികിത്സ ലഭിക്കാൻ പല ഇന്ത്യക്കാരും പാടുപെടുകയാണെന്നും അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടലുണ്ടാകണമെന്നും പ്രതിപാദിച്ച് വിശദമായി നേരിട്ട് ഫോണിൽ ബന്ധപെട്ടതായും വീണ്ടും ഇന്ത്യൻ അംബാസ്സഡർക്ക് ഇമെയിൽ അയച്ചതായും അദ്ദേഹം പറഞ്ഞു.
പല പ്രദേശങ്ങളിലും ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാൻ പോലും ആളുകൾ പാടുപെടുകയാണ്, പ്രത്യേകിച്ചും അബ്ബാസിയ ഏരിയയിൽ ഇതിനകം കുവൈത്ത് ആഭ്യന്തര മന്ത്രാലയം 24 മണിക്കൂർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ.
ഇത് ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നും, മിക്ക പലചരക്ക് കടകളിലും അവശ്യ ഭക്ഷണ സാധനങ്ങളുടെ അഭാവം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഇമെയിൽ സന്ദേശത്തിലുണ്ട്.
ഗ്യാസ് സ്റ്റേഷനിൽ പലയിടത്തും കിലോമീറ്ററുകൾ നീണ്ട ക്യൂ കാണാമെന്നും അതിന്റെ ഫോട്ടോയും അംബാസ്സഡർക്ക് അദ്ദേഹം അയച്ചു കൊടുത്തിട്ടുണ്ട്. ജലീബ്, മഹബൂല പ്രദേശങ്ങളിൽ ചില ആളുകൾക്ക് ഭക്ഷണം പോലും ലഭ്യമല്ലാത്ത അവസ്ഥയുണ്ടെന്നും കണ്ണേത്ത് ഇന്ത്യൻ അംബാസ്സഡറെ അറിയിച്ചിട്ടുണ്ട്.
അതുപോലെ എമർജൻസി സർട്ടിഫിക്കറ്റിന് (ഇസി) അഞ്ച് ദിനാർ ഫീസ് ഈടാക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി. കെ. കുഞ്ഞാലിക്കുട്ടി എം.പി. പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചിതിനാൽ ഇ. സി. കൊടുക്കുന്നത് തൽക്കാലം നിർത്തിവെച്ചതല്ലാതെ അന്തിമ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.
ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് അന്തിമ തീരുമാനമുണ്ടാകണമെന്ന് കുവൈത്ത് കെ.എം.സി.സി. വീണ്ടും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.