ദോഹ: കോവിഡ് 19 വ്യാപനം കൊണ്ട് ദുരിതത്തിലായ പ്രവാസികളുടെ പ്രശ്നങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനായി മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ഒ ഐ സി സിയുടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളൂമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി.
പ്രവാസ ലോകത്ത് നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് വിശദമായി ചോദിച്ചു മനസ്സിലാക്കി. അഞ്ചര മണിക്കൂറോളം നീണ്ടു നിന്ന പ്രസ്തുത മീറ്റിങ്ങിൽ പ്രവാസികളുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളും ചർച്ചാ വിഷയമായി.
പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളുടെ കാതലായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണ കൂടത്തിൽ സമ്മർദ്ധം ചെലുത്തി തക്കതായ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി.
രാജ്യത്തിൻ്റെ പുരോഗതിയിൽ അതി നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികളൂടെ പ്രയാസങ്ങൾ നാടിൻ്റെ കൂടി പ്രയാസമാണെന്ന് യോഗത്തിൽ നേതാക്കൾ സൂചിപ്പിച്ചു. മുൻഗണ ക്രമത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശക്തമായ സമ്മർദ്ധം തുടരുമെന്ന് നേതാക്കൾ സൂചിപ്പിച്ചു.
വിവിധ രാജ്യങ്ങളിൽ ഒ ഐ സി സി ചെയ്യുന്ന സേവന പ്രവർത്തനങ്ങളെ നേതാക്കൾ പ്രശംസിച്ചു. തുടർന്നും ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ മുൻപന്തിയിൽ ഉണ്ടാകേണ്ട ആവശ്യകത ചൂണ്ടികാണിച്ചു.
ഖത്തറിൽ നിന്ന് ഒ ഐ സി സി യെ പ്രതിനിധീകരിച്ച് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമലയുടെ നേതൃത്വത്തിൽ ഉസ്മാൻ കെ കെ, ജോപ്പച്ചൻ തെക്കെക്കൂട്ട്, സിദ്ധീഖ് പുറായിൽ എന്നിവർ പങ്കെടുത്തു.