ജിദ്ദ: പതിനഞ്ചു മാസങ്ങളായി തുടർന്ന് പോരുന്ന സുരക്ഷാ പരിശോധനകളിൽ ഇരുപത്തി നാല് ലക്ഷത്തിലേറെ പേരാണ് പിടിയിലായത്. സൗദി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
മാസങ്ങൾ നീണ്ട പൊതുമാപ്പ് കാലത്തിനു ശേഷം പിന്നെയും പദവി നിയമാനുസൃതമാക്കുകയോ നാട് വിടുകയോ ചെയ്യാത്തവരെ പിടികൂടാനാണ് വ്യാപകമായ പരിശോധന ആരംഭിച്ചത്.
2017 നവംബർ പതിനഞ്ചിനാണ് നിയമലംഘകർക്കായി വ്യാപകമായ പരിശോധനയും പിടികൂടലും ആരംഭിച്ചത്. താമസ രേഖാ (ഇഖാമ) നിയമങ്ങളുടെ ലംഘനങ്ങൾക്ക് പിടിയിലായ 1879358 പേരും തൊഴിൽ നിയമ ലംഘനങ്ങളുടെ പേരിൽ പിടിയിലായ 370311 പേരും ഉൾപ്പെടെ സുരക്ഷാ വിഭാഗങ്ങൾ അറസ്റ്റ് ചെയ്തത് കൃത്യം 2417080 പേരെയാണ്.
39914 പേർ നിയമരഹിത മാർഗത്തിലൂടെ സൗദിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് അറസ്റ്റിലായപ്പോൾ 1820 പേർ നിയമം ലംഘിച്ചു കൊണ്ട് വിദേശങ്ങളിലേയ്ക് കടക്കാൻ ശ്രമിച്ചതിനും അറസ്റ്റിലാവുകയുമുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട് തുടർന്നു.
അറസ്റ്റിലായ നിയമലംഘകരിൽ 617267 പേരെ നിയമ നടപടികൾക്ക് ശേഷം സൗദിയിൽ നിന്ന് ഇതിനകം നാട് കടത്തിക്കഴിഞ്ഞു. മറ്റൊരു 374849 പേരെ തത്സമയ നിയമ നടപടികൾക്ക് ശേഷം വിട്ടയച്ചപ്പോൾ, 337742 പേരുടെ യാത്രാ രേഖകൾക്കായി അവരവരുടെ രാജ്യത്തിന്റെ നയതന്ത്ര സ്ഥാപനങ്ങളിളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മറ്റൊരു 417511 പേരുടെ യാത്രാ ടിക്കറ്റ് ശരിപ്പെടുത്തി കൊണ്ടിരിക്കുകയുമാണെന്നും ഒടുവിലത്തെ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് വെളിപ്പെടുത്തി.
"നിയമ ലംഘകരില്ലാത്ത രാജ്യം" എന്ന വിശേഷണം സാക്ഷാത്കരിക്കാനുദ്ദേശിച്ചാണ് സുരക്ഷാ പരിശോധന ആരംഭിച്ചത്. നിയമാനുസൃതമല്ലാത്ത വിദേശികളുടെ വൻ സാന്നിധ്യം മൂലം സ്വദേശികൾക്കു പരമാവധി തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സൗദി ഗവർമെന്റ് നടത്തുന്ന നീക്കങ്ങൾ ഫലപ്രദമാവുന്നില്ലെന്നാണ് വിലയിരുത്തൽ.
വിവിധ തൊഴിൽ രംഗങ്ങൾ സൗദി പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്തും താമസ , തൊഴിൽ നിയമങ്ങളുടെ കണിശമായ പാലനം ഉറപ്പുവരുത്തിയും സ്വദേശിവൽക്കരണം കാര്യക്ഷമമാക്കുന്നതിൽ വ്യാപ്രുതരാണ് സൗദി അധികൃതർ.