ഷാർജയിൽവെച്ച് മരണമടഞ്ഞ ചെന്നൈ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് ഹോസ്പിറ്റലിൽ ഞാനും നസീർക്കയും പോയപ്പോഴായിരുന്നു അവിടെ വല്ലാതെ വിഷമിച്ചു നിൽക്കുന്ന ശാന്തി എന്ന ഒരു മലയാളി സ്ത്രീയെയും അവരുടെ രണ്ട് കുട്ടികളേയും കണ്ടത്.
പ്രയാസമനുഭവിച്ച് നിൽക്കുന്ന ആരെ കണ്ടാലും ഒരു നിമിഷം പോലും മടിച്ചു നിൽക്കാതെ അവരുടെ അടുത്ത് പോയി കാര്യങ്ങൾ അന്വേഷിക്കുന്ന സ്ഥിരം പതിവ് നസീർക്ക ഇവിടെയും തുടർന്നപ്പോഴാണ് വിഷമിപ്പിക്കുന്ന അവരുടെ കഥ അറിഞ്ഞത്. പ്രസന്ന കുമാർ എന്ന അവരുടെ ഭർത്താവ് കോമ സ്റ്റേജിലായിട്ട് മാസങ്ങളായെന്നും സഹായിക്കാൻ ആരുമില്ലാതെ തുടർ ചികിത്സക്ക് വല്ലാതെ ബുദ്ധിമുട്ടുകയണന്നും മറ്റുമുള്ള ദയനീയ കഥകൾ അവർ പറഞ്ഞത്.
അവരുടെ അവസ്ഥ അറിഞ്ഞ നസീർക്ക ഉടനെ തന്നെ ദുബായ് ഇന്ത്യൻ കോൺസിലേറ്റുമായി ബന്ധപ്പെടുകയും പ്രസന്ന കുമാറിനെ നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പ്രസന്ന കുമാറിനെപോലെയുള്ള നിരവധി ആളുകൾക്ക് ആശ്രയമായിട്ടുളള ജീവകാരുണ്യ പ്രവർത്തക ഉമ പ്രേമന്‍ ചേച്ചിയുമായി ബന്ധപ്പെട്ടപ്പോൾ പ്രസന്ന കുമാറിനെ ഇനിയുള്ള കാലം അവർ ഏറ്റെടുത്ത് നോക്കികൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ ആഴ്ച ഷാർജയിലെത്തി പ്രസന്ന കുമാറിനെ ഹോസ്പിറ്റലിൽ പോയി നേരിട്ട് കണ്ട് കാര്യങ്ങൾ വിലയിരുത്തിയ ചേച്ചി ബാക്കിയെല്ലാ ജോലികളും വേഗത്തിലാക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിസാര്‍ പട്ടാമ്പി, മുഹ്സിന്‍ കാലിക്കറ്റ് എന്നിവരുടെ സഹായത്തോടെ എല്ലാം നല്ലരീതിയിൽ കഴിഞ്ഞു.
ഇന്ത്യൻ കൗൺസിലേറ്റിന്റെ ഇടപെടൽ മൂലം എല്ലാം സൗജന്യമായിതന്നെ നടപ്പിലാക്കാൻ സാധിച്ചു. പ്രസന്ന കുമാറിന്റെയും കൂടെ വരുന്ന ബന്ധുവിന്റേയും നഴ്സിന്റെയുമെല്ലാം ടിക്കറ്റുകൾ പൂർണ്ണമായും സൗജന്യമായാണ് എയർ ഇന്ത്യ നൽകുന്നത്. ഇന്ന് (നവംബർ 20 ചൊവ്വ)ഉച്ചക്ക് യു എ ഇ സമയം 1:30 നുള്ള എയർ ഇന്ത്യ വീമാനത്തിൽ കൊച്ചിയിലേക്ക് യാത്ര പുറപ്പെടുന്ന പ്രസന്നകുമാർ ഇന്ത്യൻ സമയം വൈകുന്നേരം 6:30 നു കൊച്ചിയിലെത്തും.യാതൊരു ബുദ്ധിമുട്ടുമില്ലാതെ എത്തുവാൻ എല്ലാവരും പ്രാർത്ഥിക്കുക.
പ്രസന്ന കുമാറിനെ പോലെയുള്ള നിരവധി ആളുകൾ പല ഹോസ്പിറ്റലുകളിലായുണ്ട്. നമ്മുടെയൊക്കെ സഹായങ്ങൾ ഇവരിലേക്കുമെത്തണം. എന്തിനും സഹായഹസ്തവുമായി ഒരു വിളിക്കപ്പുറം നസീർ വാടാനപ്പള്ളിയെന്ന വലിയ മനുഷ്യ സ്നേഹിയുമുണ്ടാവും ...