ഷാർജ: വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ,കോട്ടയം മലാപ്പള്ളി സ്വദേശി പീറ്റർ കൊലമല ബാബു (37 )എന്നയാൾക്ക് 7 ലക്ഷം ദിർഹം (ഒരുകോടി നാൽപത് ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു.
ഷാർജയിലെ അൽ മുസല്ല ഭാഗത്തു വെച്ച് കഴിഞ്ഞ വർഷം പാകിസ്ഥാൻ പൗരനായ മൻസൂർ ഹുസൈൻ മഖ്‌ബൂൽ എന്നയാൾ ഓടിച്ചുവന്ന വാഹനം റോഡ് മുറിച്ചുകടക്കുകയായിരുന്ന ബാബു തോമസിനെ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്.
അപകടത്തിൽ സാരമായി പരിക്കേറ്റ പീറ്ററിനെ ആദ്യം ഷാർജ അൽ കാസിമി ആശുപത്രിയിലും പിന്നീട് നാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു .
വാഹനം ഓടിച്ച ഡ്രൈവറെ ഷാർജ ട്രാഫിക് കോടതിയിൽ ഹാജരാക്കുകയും കുറ്റവാളിയാണെന്ന് കണ്ടെത്തി നാലുമാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ധാക്കുകയും, 3000 ദിർഹം പിഴ ശിക്ഷ നൽകി വിട്ടയക്കുകയും ചെയ്തു.
ഇതോടെ വാഹനാപകട നഷ്ടപരിഹാരത്തിനായി പീറ്റെറിന്റെ പിതാവും നാട്ടുകാരും ,സുഹൃത്തുക്കളും ചേർന്ന് നിയമസ്ഥാപനമായ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ കേസ് ഏൽപ്പിക്കുകയായിരുന്നു.
കേസ് ഏറ്റെടുത്ത ലീഗൽ ഓഫീസ് ഇൻഷുറൻസ് കമ്പനിയെയും, വണ്ടി ഓടിച്ച പാകിസ്താനി ഡ്രൈവറെയും എതിർകക്ഷിയാക്കികൊണ്ടു വാഹനാപകട നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്തു.
അപകടം കാരണം പരാതിക്കാരന്റെ തലയോട്ടിക്കും,മുഖത്തിനുംസാരമായിപരിക്കേൽക്കുകയും, ബോധം നഷ്ടപ്പെടുകയും, ചലനഷി നഷ്ടപ്പെടുകയും, ശാരീരിക നഷ്‌ടങ്ങൾക്ക് പുറമെ ചികിത്സക്കും മറ്റും ഭീമമായ തുക ചിലവായിട്ടുണ്ടെന്നും പരാതിക്കാരന് വേണ്ടി ഹാജരായ വക്കീൽ വാദിച്ചു.
എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ കാണിക്കും പ്രകാരമുള്ള പരിക്കുകൾ പരാതിക്കാരന് ഉണ്ടായിട്ടില്ലെന്നും, റിപ്പോർട്ടിലെ പല കാര്യങ്ങളും കെട്ടിച്ചമച്ചതാണെന്നും അതിനാൽ പരാതിക്കാരന്റെ ആവശ്യം തള്ളണമെന്നും ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ വക്കീൽ വാദിച്ചു.
ഇരു വിഭാഗത്തിന്റെ വാദങ്ങൾ കേട്ട കോടതി, മെഡിക്കൽ റിപ്പോർട്ടിൽ പറയും പ്രകാരമുള്ള പരിക്കുകൾ വ്യക്തമാണെന്നും, ഈ അപകടത്തിൽ ഉണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ഉത്തരവാദിയാണെന്നും കണ്ടെത്തി ഇൻഷുറൻസ് കമ്പനിയുടെ വാദങ്ങളെ തള്ളിക്കൊണ്ട് പരാതിക്കാരന് അപകടം കാരണം ഉണ്ടായ ശാരീരിക സാമ്പത്തിക നഷ്ടങ്ങൾ പരിഗണിച്ചു 7 ലക്ഷം ദിർഹം കോടതിചിലവടക്കം നൽകാൻ കോടതി വിധിക്കുകയായിരുന്നു.
നഷ്ടപരിഹാരത്തുക വർധിപ്പിച്ചുകിട്ടാൻ അപ്പീൽ കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് നിയമപ്രതിനിതി സലാം പാപ്പിനിശ്ശേരി പറഞ്ഞു .