ദുബായ്: മുഖ്യമായും പ്രവാസലോകത്തെ സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രമുഖ ധനവിനിമയ ബ്രാൻഡായ യുഎഇ എക്സ്ചേഞ്ചും ചിരന്തന സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ യുഎഇ എക്സ്ചേഞ്ച് - ചിരന്തന സാഹിത്യ പുരസ്‌കാര സമർപ്പണം 22 - 12-2019 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ദുബൈയിലെ ഫ്ലോറ ഇൻ ഹോട്ടലിൽ വെച്ച് നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി.
യുഎഇ യുടെ സഹിഷ്ണുതാ വർഷാചരണം കൂടി പരിഗണിച്ചുകൊണ്ട് ഇപ്രാവശ്യം ഭാരതീയ സാഹിത്യ മണ്ഡലത്തിലെ സമഗ്ര സംഭാവനകൾക്ക് ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയും അറബ് സാഹിത്യത്തിൽ നിന്ന് ഇമറാത്തി കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ഹാമദ് അൽ ബലൂഷിയും വിശിഷ്ട വ്യക്തിത്വ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.
നോവൽ വിഭാഗത്തിൽ സലിം അയ്യനത്തും, ചെറുകഥയിൽ സബീന എം. സാലിയും, കവിതയിൽ സഹർ അഹമ്മദും, ലേഖന വിഭാഗത്തിൽ എം.സി.എ. നാസറും, ഇതര സാഹിത്യ വിഭാഗത്തിൽ ഹരിലാൽ കുട്ടികളുടെ കൃതികൾ പ്രത്യേകം പരിഗണിച്ച് തഹാനി ഹാഷിനും, മാളവിക രാജേഷിനും എന്നിവർക്ക് പ്രത്യേക പുരസ്ക്കാരം നൽകി ആദരിക്കും.
പ്രശസ്തിപത്രവും ഫലകവും പൊന്നാടയും കൂടാതെ സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അര ലക്ഷം രൂപ വീതവും മികച്ച നോവൽ, കഥ, കവിത, ലേഖന പുരസ്‌കാരങ്ങൾക്ക് കാൽ ലക്ഷം രൂപ വീതവും പ്രത്യേക പുരസ്‌കാരങ്ങൾക്ക് 10,000 രൂപ വീതവുമാണ് സമ്മാനത്തുക.
പുരസ്കാരദാന ചടങ്ങിൽ 'സാഹിത്യത്തിന് ഇന്നെന്തു ചെയ്യാനാവും' എന്ന വിഷയത്തെ അധികരിച്ച് സക്കറിയയുടെ പ്രഭാഷണവും ഇന്ത്യൻ - അറബ് കവികൾ പങ്കെടുക്കുന്ന കവിയരങ്ങും പ്രശസ്ത മോഹനവീണാ വിദ്വാനും നടനും എഴുത്തുകാരനുമായ പോളി വർഗീസിന്റെ സംഗീതക്കച്ചേരിയും ചടങ്ങിന് മാറ്റുകൂട്ടും.
സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിനെത്തുമെന്ന് ചിരന്തന പ്രസിഡണ്ട് പറഞ്ഞു.