ന്യൂയോർക്ക്: അലാസ്‌ക എയർലൈൻസ് വിമാനത്തിന്റെ വാതിൽ ഊരിപ്പോയതിനെ തുടർന്നു താഴെ ഇറക്കിയ ബോയിങ് 737 മാക്സ് 9 വിമാനങ്ങൾ പറക്കാൻ ഇനിയും സമയമെടുക്കും. സമ്പൂർണ പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ അവ പറന്നു തുടങ്ങൂ എന്നു എഫ് എ എ വെള്ളിയാഴ്ച അറിയിച്ചു.
ജനുവരി 5നു അലാസ്ക എയർ വിമാനം 16,000 അടി ഉയരത്തിൽ പറക്കുമ്പോൾ വാതിൽ ഊരിപ്പോയതിനെ തുടർന്നു 171 വിമാനങ്ങളാണ് യുഎസിൽ നിലത്തിറക്കിയത്. ഒറിഗണിൽ പോർട്ട്ലാൻഡിൽ നിന്നു പറന്നുയർന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതു തടയാനാണ് കൂടുതൽ പരിശോധനകൾ നടത്തുന്നതെന്നു എഫ് എ എ അഡ്മിനിസ്ട്രേറ്റർ മൈക്ക് വിറ്റെക്കർ പറഞ്ഞു. "യാത്രക്കാരുടെ സുരക്ഷ അതിപ്രധാനമാണ്. ബോയിങ് 737 മാക്സ് 9 പൂർണ സുരക്ഷിതമാണെന്നു ഉറപ്പു വരുത്തുന്നതു വരെ അവയെ പറക്കാൻ അനുവദിക്കില്ല.
അലാസ്ക എയർലൈനും യുണൈറ്റഡ് എയർലൈൻസും നടത്തിയ പരിശോധനകളിൽ ഇളകിയിരിക്കുന്ന വിമാനഭാഗങ്ങൾ കണ്ടെത്തിയിരുന്നു.