ന്യൂയോർക്ക് : ജനുവരി 15നു അയോവയിൽ നടക്കുന്ന ആദ്യ റിപ്പബ്ലിക്കൻ കോക്കസിൽ ഡൊണാൾഡ് ട്രംപ് തന്നെ ഒന്നാം സ്ഥാനം കൈയടക്കുമെന്ന പ്രതീക്ഷ നിലനിൽക്കെ രണ്ടാം സ്ഥാനത്തിനുള്ള പോരാട്ടം മുറുകി.
ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും സൗത്ത് കരളിന മുൻ ഗവർണർ നിക്കി ഹേലിയുമാണ് പ്രധാന മത്സരാർഥികൾ. ഇരുവരും അയോവയിൽ ടൗൺ ഹോൾ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്. സി എൻ എൻ ആണ് ഇരുവരെയും വ്യാഴാഴ്ച രാത്രി അവതരിപ്പിക്കുക.
ഒന്നാം സ്ഥാനത്തേക്ക് എത്താൻ ഇവരിൽ ആർക്കെങ്കിലും കഴിയുമോ എന്ന സൂചന കോക്കസ് നൽകുമെന്ന പ്രതീക്ഷ നിലനിൽക്കെ തന്നെ ടൗൺ ഹോൾ മീറ്റിങ്ങുകൾ അതിന്റെ റിഹേഴ്സൽ ആവുമെന്നു വ്യക്തം.
അയോവയിൽ ട്രംപിനെ തോൽപ്പിക്കുക എളുപ്പമല്ല. എന്നാൽ 44 വയസുള്ള ഡിസാന്റിസിനും 51 വയസുള്ള ഹേലിക്കും 2028 അങ്കത്തിനുള്ള കരുത്തുണ്ടോ എന്ന ചോദ്യത്തിനു ഉത്തരം കാണാൻ കഴിഞ്ഞേക്കും.
അയോവയിൽ അവസാന നിമിഷങ്ങളിൽ വരെ വോട്ടർമാരുടെ സമീപനം മാറിമറിയാറുണ്ട്. രണ്ടാമത് എത്തുന്നത് ആരായാലും അതിനു ഏറെ പ്രാധാന്യമുണ്ട്.
അയോവ രാഷ്ട്രീയം കൈകാര്യം ചെയ്ത പരിചയസമ്പത്തുള്ള ലോറ ബെലിൻ പറയുന്നത് ("ബ്ലീഡിങ് ഹെർട് ലാൻഡ് ") പറയുന്നത് ടൗൺ ഹോൾ യോഗങ്ങളിൽ പ്രതീക്ഷിക്കാത്ത ചോദ്യങ്ങളുമായി രാഷ്ട്രീയ പരിജ്ഞാനം ഉള്ളവർ പെട്ടെന്നു പ്രത്യക്ഷപ്പെടും എന്നാണ്. "ന്യൂ ഹാംപ്‌ഷെയറിൽ കഴിഞ്ഞയാഴ്ച അതുണ്ടായി. നിർഭാഗ്യമെന്നു പറയട്ടെ, സിവിൽ വാർ ചോദ്യത്തിൽ ഹേലി കുഴഞ്ഞു."
സ്ഥാനാർഥികളുടെ നാവു പിഴയ്ക്കുന്നത് വൈറൽ ആവുന്നതു പതിവാണ്. അത്തരം പിഴവുകൾ ഒഴിവാക്കാൻ രണ്ടു പേരും ശ്രദ്ധ വയ്‌ക്കേണ്ടി വരും.
ട്രംപ് ജനുവരി 10നു സി എൻ എൻ നടത്തുന്ന ടൗൺ ഹോൾ പരിപാടിയിൽ പങ്കെടുക്കും. ഡെസ് മൊയിൻസിലാണ് പരിപാടി.