മസാച്യുസെറ്റ്സ്: വാഹാനാപകടത്തിൽ ടെക്‌സാസിൽ ആറ് ഇന്ത്യാക്കാർ മരിച്ച ഞെട്ടൽ മാറും മുൻപ് മസാച്യുസെറ്റ്സിൽ സമ്പന്നർ താമസിക്കുന്ന ഡോവറിൽ മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ കണ്ടെത്തി.
എഡുനോവ എന്ന വ്യ്‌ദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്ന രാകേഷ് കമൽ (57), ഭാര്യ ടീന (54), അവരുടെ 18 വയസ്സുള്ള മകൾ അരിയാന എന്നിവരുടെ മൃതദേഹങ്ങൾ അവരുടെ 5.45 മില്യൺ ഡോളർ വിലമതിക്കുന്ന വീട്ടിൽ നിന്ന് കണ്ടെത്തിയാതായി വ്യാഴാഴ്ച, നോർഫോക്ക് ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ മോറിസി പറഞ്ഞു.
ദുരന്തത്തെ 'ഗാർഹിക പീഡന സാഹചര്യം' എന്ന് വിശേഷിപ്പിച്ച ജില്ലാ അറ്റോർണി ഭർത്താവിന്റെ മൃതദേഹത്തിന് സമീപം തോക്ക് കണ്ടെത്തിയതായി പറഞ്ഞു.
മൂന്ന് കുടുംബാംഗങ്ങളും വെടിയേറ്റ് ആണോ മരിച്ചതെങ്ങ് അദ്ദേഹം വിശദീകരിച്ചില്ല.
സംഭവത്തെ കൊലപാതകം -ആത്മഹത്യ എന്ന് പരാമർശിക്കണമോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് മെഡിക്കൽ എക്സാമിനറുടെ തീർപ്പിനായി കാത്തിരിക്കുകയാണെന്ന് മോറിസ്സി പറഞ്ഞു.
കൊലപാതകത്തിനുള്ള കാരണത്തെക്കുറിച്ച് മോറിസി മൗനം പാലിച്ചു. എന്നാൽ ഇവർ സമീപ വർഷങ്ങളിൽ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടതായി ഓൺലൈൻ രേഖകൾ കാണിക്കുന്നു.
ന്യു യോർക്ക് പോസ്റ്റിന് ലഭിച്ച സ്വത്ത് രേഖകൾ പ്രകാരം കുടുംബത്തിന്റെ വിശാലമായ മാൻഷൻ ഒരു വർഷം മുമ്പ് ജപ്തി ചെയ്യപ്പെടുകയും മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള വിൽസൺഡേൽ അസോസിയേറ്റ്സ് എൽഎൽസിക്ക് 3 മില്യൺ ഡോളറിന് വിൽക്കുകയും ചെയ്തു.
11 കിടപ്പുമുറികളും 13 ബാത്ത്റൂമുകളുമുള്ള 19,000 ചതുരശ്ര അടിയുമുള്ള എസ്റ്റേറ്റ് 2019-ൽ 4 മില്യൺ ഡോളറിന് വാങ്ങിയതാണ്.
കൊല്ലപ്പെട്ട കുടുംബാംഗങ്ങൾ മാത്രമേ വീട്ടിൽ താമസിച്ചിരുന്നുള്ളൂ, ഡിഎ പറഞ്ഞു.
എഡ്യൂനോവ എന്ന വിദ്യാഭ്യാസ കമ്പനി 2016 ൽ ആരംഭിച്ചെങ്കിലും 2021 ഡിസംബറിൽ പൂട്ടിയതായും സംസ്ഥാന രേഖകൾ കാണിക്കുന്നു.
കമ്പനിയുടെ വെബ്‌സൈറ്റും ദമ്പതികളുടെ ലിങ്ക്ഡ്ഇൻ പേജുകളും പ്രവർത്തനരഹിതമായിരുന്നു.
2022 സെപ്റ്റംബറിൽ ചാപ്റ്റർ 13 ബാങ്കറാപ്‌സിക്കായി റ്റീനയും ഫയൽ ചെയ്തു. 1 മില്യൺ ഡോളറിനും 10 മില്യൺ ഡോളറിനും ഇടയിലുള്ള ബാധ്യതകൾ, ഇതിൽ കാണിക്കുന്നു. എന്നാൽ മതിയായ രേഖകളില്ലാത്തതിനാൽ രണ്ട് മാസത്തിന് ശേഷം അപേക്ഷ തള്ളി.
ഹാർവാർഡ് പൂർവ്വ വിദ്യാർത്ഥിയായിരുന്ന ടീന, മസാച്യുസെറ്റ്‌സിലെ അമേരിക്കൻ റെഡ് ക്രോസിന്റെ ഡയറക്ടർ ബോർഡിൽ ഒരാളായിരുന്നു.
മകൾ വെർമോണ്ടിലെ മിഡിൽബറി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു, ഒരു വർഷം $64,800- ആയിരുന്നു ഫീസ്.
കുടുംബാംഗങ്ങളിൽ നിന്ന് വിവരമൊന്നും കിട്ടാത്തതിനെത്തുടർന്ന് ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്, ജില്ലാ അറ്റോർണി പറഞ്ഞു. ഇതിനു മുൻപ് ഇവർ കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ല.