ന്യൂ ജേഴ്സി: ന്യൂ ജേഴ്സിയിലെ ന്യുവാർക്കിൽ മസ്‌ജിദ് മുഹമ്മദ്-ന്യുവാർക് മുസ്ലിം പള്ളിക്കു പുറത്തു ഹസൻ ഷെരിഫ് എന്ന ഇമാം വെടിയേറ്റു മരിച്ചു. ബുധനാഴ്ച്ച രാവിലെ ആറരയോടെ നിരവധി തവണ വെടിയേറ്റ അദ്ദേഹം മണിക്കൂറുകൾക്കു ശേഷം ഉച്ചതിരിഞ്ഞു 2:20നു മരിച്ചു.
ന്യുവാർക്ക് ലിബർട്ടി ഇന്റർനാഷനൽ എയർപോർട്ടിൽ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി ഓഫിസറായി 2006 മുതൽ ജോലി ചെയ്തു വന്ന ഷെരിഫ് ആഭ്യന്തര ഭീകരതയുടെ ഇരയാണെന്നു ന്യൂ ജേഴ്സി അറ്റോണി ജനറൽ മാത്യു ജെ. പ്ലാറ്റ്ക്കിൻ പറഞ്ഞു. "ആഭ്യന്തര ഭീകരത അല്ലെങ്കിൽ വിദ്വേഷം ആണ് ഈ കുറ്റകൃത്യത്തിനു പിന്നിൽ," മാധ്യമ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കുറ്റവാളികളെ കണ്ടെത്താൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
വെടിവയ്‌പ് ഉണ്ടായപ്പോൾ ഗവർണർ ഫിൽ മർഫി പറഞ്ഞു: "ഞാൻ ഇമാം ഹസൻ ഷെരീഫിനു വേണ്ടി പ്രാർഥിക്കുന്നു. കുറ്റവാളികളെ കുറിച്ച് ഇപ്പോൾ വിവരം ഒന്നുമില്ല. ഉചിതമായ സമയത്തു പോലീസ് വിവരങ്ങൾ നൽകും.
"മുസ്ലിം സമുദായം ഉൾപ്പെടെ എല്ലാ വിശ്വാസങ്ങളിലും പെട്ടവരോട് ഞങ്ങൾ അവരുടെ സുരക്ഷയ്ക്കു വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകുന്നു. പ്രത്യേകിച്ച് ആരാധനാലയങ്ങളിൽ."
ഇസ്രയേൽ-ഹമാസ് യുദ്ധം ഉയർത്തിയ സാമുദായിക സംഘർഷങ്ങളുടെ പശ്ചാത്തലം ഉണ്ടെങ്കിലും ഈ കൃത്യം നിർവഹിച്ചത് ആരെന്ന സൂചനയൊന്നും ലഭ്യമായിട്ടില്ല.
എന്തെങ്കിലും വിവരം ഉള്ളവർ പോലീസിനെ അറിയിക്കണമെന്നു കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് ന്യൂ ജേഴ്‌സി ശാഖ ജനങ്ങളോട് അഭ്യർഥിച്ചു. ഈ സംഭവത്തിൽ ഭയപ്പെടാതെ പള്ളികളെല്ലാം വാതിലുകൾ തുറന്നു വയ്ക്കണം. എന്നാൽ മുസ്ലിം വിരുദ്ധ വിദ്വേഷത്തെ കുറിച്ചുള്ള ഓർമയും ഉണ്ടായിരിക്കണം."
പള്ളിയിലെ ഏറ്റവും മുതിർന്ന പുരോഹിതനായ ഷെരിഫ് നേതൃത്വ മികവിന്റെ പ്രതീകമായിരുന്നുവെന്നു അവർ പറഞ്ഞു.