ന്യൂ യോർക്ക്: തിരക്കുള്ള സമയത്തു ന്യൂ യോർക്ക് സിറ്റിയിൽ പലസ്തീൻ ജനതയ്ക്കു വേണ്ടി പ്രകടനം നടത്തി രണ്ടു മണിക്കൂറോളം പാലങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തിയ 320 പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.
ആയിരത്തോളം പേരാണ് ഗതാഗതം മുടക്കി പ്രകടനം നടത്തിയത്. പലരും പലസ്തീൻ ദേശീയ വസ്ത്രമായ കിഫയെ ധരിച്ചിരുന്നു. മൻഹാട്ടനിൽ നിന്നു പുറത്തേക്കുള്ള ഗതാഗതം ബ്രൂക്ലിൻ ബ്രിജ്, മൻഹാട്ടൻ ബ്രിജ്, വില്യംസ്‌ബർഗ് ബ്രിജ്, ഹോളണ്ട് ടണൽ എന്നിവിടങ്ങളിൽ അവർ തടഞ്ഞു.
പലസ്തീനിയൻ പതാക ഉയർത്തിപ്പിടിച്ച പ്രകടനക്കാർ "പലസ്തീനെ സ്വതന്ത്രമാക്കുക" എന്നു മുദ്രാവാക്യം മുഴക്കി. ഉടൻ വെടിനിർത്തുക, യുഎസ്എ ഇസ്രയേലിനു ആയുധം നൽകുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു.
പ്രകടനം നയിച്ച പലസ്തീനിയൻ യൂത്ത് മൂവ്മെന്റ് പ്രസ്താവനയിൽ പറഞ്ഞത് അഞ്ചു പ്രധാന ആവശ്യങ്ങൾ ഉന്നയിക്കുന്നു എന്നാണ്: ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ വേണം, യുഎസ് ഇസ്രയേലിനുള്ള ആയുധ സഹായം നിർത്തണം, ഗാസയിലെ ഉപരോധം, ഇസ്രയേലി അധിനിവേശം എന്നിവ അവസാനിപ്പിക്കണം, പലസ്തീൻ തടവുകാരെ മോചിപ്പിക്കണം.
ലോവർ മൻഹാട്ടനിൽ ഭീമമായ ഗതാഗത തടസം ഉണ്ടായി. സോഹോ, ട്രിബേക്കാ, ഹഡ്‌സൺ സ്‌ക്വയർ എന്നിവിടങ്ങളിലും ന്യൂ ജേഴ്സിയിലെക്കുള്ള എക്സിറ്റിലും ഗതാഗതം മുടങ്ങി. "പലസ്തീൻ ജനതയെയും ഗാസയിൽ ജീവിക്കുന്നവരെയും വംശഹത്യ നടത്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലേക്കു ലോക ശ്രദ്ധ ക്ഷണിക്കാൻ ആയിരുന്നു ഞങ്ങളുടെ ഉദ്ദേശം," പലസ്തീൻ യൂത്ത് മൂവ്മെന്റ് നേതാവ് ജമീൽ മദ്‌ബാക്ക് പറഞ്ഞു. "അതിനായി ഞങ്ങൾ ന്യൂ യോർക്കിന്റെ സിരകൾ മരവിപ്പിച്ചു."
എല്ലാ റോഡുകളും പാലങ്ങളും 11:15 ആയപ്പോഴേക്കു തുറന്നു.
മേയർ എറിക് ആഡംസ് പ്രകടനത്തെ അപലപിച്ചു. "പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, പക്ഷെ പാലങ്ങളും ടണലുകളും ഉപരോധിക്കാൻ ആർക്കും അവകാശമില്ല. നഗര ജീവിതത്തെ അട്ടിമറിക്കാതെ സമാധാനപരമായി പ്രതിഷേധിക്കാം.
"നിരപരാധികളുടെ ജീവൻ അപഹരിക്കുന്ന എന്തിനെയും നമ്മൾ എതിർക്കേണ്ടതുണ്ട്. പക്ഷെ ഹമാസിനെ നശിപ്പിച്ചേ തീരൂ. അവർ ഭീകര സംഘടനയാണ്.”