വാഷിംഗ്ടൺ : യുഎസ് കോൺഗ്രസിലെ പല പ്രമുഖ ഡെമോക്രാറ്റുകളും പ്രസിഡന്റ് ജോ ബൈഡന്റെ യെമെൻ നടപടിയെ വിമർശിച്ചു. കോൺഗ്രസിന്റെ അനുമതി തേടാതെയാണ് പ്രസിഡന്റ് ഹൂത്തി കലാപകാരികൾക്കെതിരായ ആക്രമണത്തിനു ഉത്തരവിട്ടതെന്നു അവർ പറയുന്നു.
അതു ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്നും അവർ വാദിക്കുന്നു. വെള്ളിയാഴ്ച രാത്രി പക്ഷെ യുഎസ് നേതൃത്വത്തിൽ പാശ്ചാത്യ സഖ്യം രണ്ടാമതൊരു ആക്രമണം കൂടി നടത്തിയതായി പെന്റഗൺ അറിയിച്ചു.
റെപ്. റോ ഖന്ന (ഡെമോക്രാറ്റ്-കലിഫോർണിയ) പറഞ്ഞു: "യെമെനിൽ ആക്രമണത്തിന് ഉത്തരവിട്ടു മറ്റൊരു മിഡിൽ ഈസ്റ്റ് സംഘർഷത്തിലേക്കു രാജ്യത്തെ വലിച്ചിഴയ്ക്കുന്നതിനു മുൻപ് പ്രസിഡന്റ് കോൺഗ്രസിന്റെ മുന്നിൽ വിഷയം അവതരിപ്പിക്കണമായിരുന്നു. ഭരണഘടനയുടെ ഒന്നാം വകുപ്പ് അക്കാര്യം അനുശാസിക്കുന്നുണ്ട്. ഡെമോക്രാറ്റായാലും റിപ്പബ്ലിക്കൻ ആയാലും സഭയിൽ ഞാൻ അതിനു വേണ്ടി നിലകൊള്ളും.
"യുദ്ധകാല അധികാരങ്ങളുടെ രണ്ടാം വകുപ്പിൽ പറയുന്നത് യുഎസ് യുദ്ധത്തിൽ പ്രവേശിക്കും മുൻപ് പ്രസിഡന്റ് കോൺഗ്രസിന്റെ അനുമതി വാങ്ങണം എന്നാണ്. യുഎസ് ആക്രമണം നേരിടുന്ന സമയത്തും അങ്ങിനെയാണ്."
റെപ്. വോൾ ഹോയിൽ (ഡെമോക്രാറ്റ്-ഒറിഗൺ) പറഞ്ഞു: "ഈ വ്യോമാക്രമണത്തിനു കോൺഗ്രസ് അനുമതി നൽകിയിരുന്നില്ല. വിദേശത്തു യുദ്ധം ചെയ്യാൻ കോൺഗ്രസിന്റെ അനുമതി വേണമെന്നു ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. പാർട്ടി ഏതായാലും ഓരോ പ്രസിഡന്റും കോൺഗ്രസിൽ വന്നു അനുമതി വാങ്ങിയ ശേഷം മാത്രമേ യുദ്ധത്തിനു പോകാവൂ."
വാഷിംഗ്‌ടൺ ഡെമോക്രാറ്റ് റെപ്. പ്രമീള ജയപാൽ പറയുന്നത് യെമെനിലെ ബോംബിംഗ് അസ്വീകാര്യമായ ഭരണഘടനാ ലംഘനമാണ് എന്നാണ്.
കോൺഗ്രസ് അംഗീകാരമില്ലാത്ത പതിറ്റാണ്ടുകൾ നീളുന്ന മറ്റൊരു യുദ്ധത്തിൽ യുഎസ് എത്തിപ്പെടുകയാണെന്നു റെപ്. മാർക്ക് പൊക്കാൻ (ഡെമോക്രാറ്റ്-വിസ്കോൺസിൻ) ആശങ്ക പ്രകടിപ്പിച്ചു. "യെമെനിൽ ഈ ആക്രമണങ്ങൾ തുടരുന്നതിനു മുൻപ് വൈറ്റ് ഹൗസ് കോൺഗ്രസുമായി സംസാരിക്കണം."
തീവ്ര ഇടതുപക്ഷ 'സ്‌ക്വാഡ്' അംഗമായ റെപ്. കോറി ബുഷ് (ഡെമോക്രാറ്റ്-മിസൂറി) പറയുന്നത് യെമെനിലെ ആക്രമണം നിയമവിരുദ്ധമാണ് എന്നാണ്. "നികുതിപ്പണം കൂടുതൽ സിവിലിയന്മാരെ കൊല്ലാൻ ഉപയോഗിക്കാൻ പാടില്ല."
പലസ്തീനിയൻ വംശജയായ റെപ്. റാഷിദ തലൈബ് പറഞ്ഞു: "അമേരിക്കൻ ജനത തീരാത്ത യുദ്ധങ്ങൾ കൊണ്ടു മടുത്തു. ഈ വ്യോമാക്രമണങ്ങൾ ഭരണഘടനാ വിരുദ്ധമാണ്."