ന്യൂയോർക്ക് : ലൈംഗിക അതിക്രമ കേസുകളിൽ പ്രതിയായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി തനിക്കു യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കോടതി പുറത്തു വിട്ട രേഖകളിൽ എപ്‌സ്റ്റീൻ പെൺകുട്ടികളെ എത്തിച്ചു കൊടുത്ത പ്രമുഖരിൽ ഒരാളായി ട്രംപിന്റെ പേരുള്ളതു കൊണ്ടാണ് ഈ പ്രതികരണം.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക വില്പന നടത്തി കുപ്രസിദ്ധനായ എപ്‌സ്റ്റീൻ 2019ൽ ശിക്ഷിക്കപ്പെട്ട ശേഷം ജയിലിൽ കിടന്നാണ് മരിച്ചത്. വിർജീനിയ റോബെർട്സ് ഗുയിഫ്രേ എന്ന പെൺകുട്ടി എപ്‌സ്റ്റീന്റെ 'മാഡം' ഗിസ്‌ലൈൻ മാക്സ്വെലിനു എതിരെ കൊടുത്ത മാനനഷ്ട കേസിനെ തുടർന്നാണ് രേഖകൾ പുറത്തു വന്നത്. മാക്സ്വെലിനെ 20 വർഷത്തേക്കു ജയിലിൽ അടച്ചിരിക്കയാണ്.
2002ൽ ട്രംപ് എപ്‌സ്റ്റീനെ കുറിച്ച് 'ന്യൂ യോർക്ക്' മാഗസിനോടു പറഞ്ഞത് അയാൾ മിടുമിടുക്കനാണ് എന്നാണ്. 15 വർഷത്തെ പരിചയമുണ്ടെന്നും അന്നു പറഞ്ഞു. അയാളുടെ ജെറ്റിൽ ട്രംപ് പലകുറി പറന്നു.
ജൊഹാന ജോബർഗ് എന്ന പെൺകുട്ടി നൽകിയ മൊഴിയിൽ ഫ്ലോറിഡയിൽ നിന്ന് ന്യൂ ജേഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിലേക്കു പറന്നു ട്രംപിന്റെ കാസിനോയിൽ പോയി എന്നു പറയുന്നുണ്ട്. അവിടെ പ്രവേശിക്കാനുള്ള പ്രായം അന്ന് ജോബർഗിന് ഉണ്ടായിരുന്നില്ല.
ട്രംപ് നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നു മാഗാ പ്രവർത്തകർ പറയുന്നു.
നിരവധി ഉന്നതരുടെ പേരുകൾ എപ്‌സ്റ്റീനുമായി ബന്ധപ്പെടുത്തി ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഹോളിവുഡിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന ഒട്ടു മിക്ക താരങ്ങളും അക്കൂട്ടത്തിലുണ്ട്. മൈക്കൽ ജാക്‌സൺമജീഷ്യൻ ഡേവിഡ് കോപ്പർഫീൽഡ്, സ്റ്റീഫൻ ഹോക്കിങ്, ഇസ്രയേൽ മുൻ പ്രധാനമന്ത്രി എഹൂദ് ബാരാക്, ബിൽ ക്ലിന്റൺ, ആൻഡ്രൂ രാജകുമാരൻ എന്നിങ്ങനെ നീളുന്നു പട്ടികയിലെ 170 പ്രമുഖരുടെ നിര.