ന്യൂയോർക്ക്: കിഴക്കൻ യുഎസിൽ ആഞ്ഞടിച്ച കൊടുംകാറ്റിൽ പെട്ട വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിമാനം ചൊവാഴ്ച രാത്രി വഴി തിരിച്ചു വിട്ടു. ജോർജിയയിൽ അറ്റ്ലാന്റയിൽ നിന്നു മെരിലാന്റിലെ ജോയിന്റ് ബേസ് ആൻഡ്രുസിലേക്കു പറന്ന എയർ ഫോഴ്സ് 2 വാഷിംഗ്‌ടൺ ഡള്ളസ് വിമാനത്താവളത്തിലേക്കു തിരിച്ചു വിട്ടതായി ഹാരിസിന്റെ പ്രസ് സെക്രട്ടറി കിർസ്റ്റീൻ അലൻ അറിയിച്ചു.
വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും അവർ പറഞ്ഞു.
യുഎസ് ഈസ്റ്റ് കോസ്റ്റിൽ ചൊവാഴ്ച കനത്ത കാറ്റടിച്ചു നാശനഷ്ടങ്ങൾ ഉണ്ടായി. മൂന്നു പേരെങ്കിലും മരിച്ചു. ആയിരങ്ങൾക്കു വൈദ്യുതി നഷ്ടമായി.
മെരിലാൻഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മധ്യ-പൂർവ യുഎസിൽ എണ്ണമറ്റ സമൂഹങ്ങൾ പ്രളയവും കൊടുംകാറ്റും കനത്ത മഞ്ഞുവീഴ്ചയും മൂലം കഷ്ടത അനുഭവിച്ചെന്നു പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടി.
ചൊവാഴ്ച തെക്കു ചുഴലി കൊടുംകാറ്റുണ്ടായി. നിരവധി കെട്ടിടങ്ങളുടെ മേൽക്കൂര പറന്നു പോയതായി റിപ്പോർട്ടുണ്ട്. മരങ്ങൾ വീണു ഗതാഗതം തടസപ്പെട്ടു. നാലു പേരെങ്കിലും മരിച്ചു.
ഫ്ലോറിഡയിൽ ഒട്ടേറെ സ്കൂളുകളും ഗവൺമെന്റ് ഓഫിസുകളും അടച്ചു. മിഡ്‌വെസ്റ്റിലും സൗത്ത് ഈസ്റ്റിലും വിമാനത്താവളങ്ങൾ അടക്കേണ്ടി വന്നു.