വാഷിംഗ്‌ടൺ: മാസ്‌ക് എന്നു വ്യാപകമായി വിളിക്കപ്പെടുന്ന മുഖാവരണം യുഎസ് ആശുപത്രികളിൽ തിരിച്ചെത്തി. കോവിഡ് 19 മഹാമാരി അവസാനിച്ചുവെന്നു ബൈഡൻ ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ച മേയ് മാസത്തിൽ അപ്രത്യക്ഷമായ മാസ്‌ക് വീണ്ടും ഉപയോഗിച്ചു തുടങ്ങാൻ ആശുപത്രി ശൃംഖലകൾ നിഷ്കർഷിച്ചു തുടങ്ങിയത് ജെഎൻ.1 വകഭേദം രാജ്യമെങ്ങും വ്യാപകമായതയോടെയാണ്.
കലിഫോർണിയ, ഇല്ലിനോയ്, മാസച്യുസെറ്റ്സ്, ന്യൂ യോർക്ക്, വാഷിംഗ്‌ടൺ സംസ്‌ഥാനങ്ങളിൽ ആശുപത്രികളിൽ ചില മെഡിക്കൽ സാഹചര്യങ്ങളിൽ നിഷ്കർഷിക്കുന്നു.
ഡിസംബർ 16നു അവസാനിച്ച വാരത്തിൽ ആശുപത്രികളിൽ എത്തുന്ന കോവിഡ് ബാധിതരുടെ എണ്ണം 10.4% വർധിച്ചു എന്നാണ് സി ഡി സി പറയുന്നത്. ഈ കാലയളവിൽ തന്നെ മരണ സംഖ്യ 3.4% കൂടുകയും ചെയ്തു.
ഒരു സംസ്ഥാനത്തും ഇപ്പോൾ മാസ്‌ക് നിർബന്ധമല്ല. എന്നാൽ 2020 ആദ്യം മഹാമാരി എത്തിയതു മുതൽ സി ഡി സിയും ഡോക്ടർമാരും അതു ശുപാർശ ചെയ്തിരുന്നു. പ്രത്യേകിച്ച് ആശുപത്രികളിൽ.
മാസച്യുസെറ്സിലെ ഏറ്റവും വലിയ ആരോഗ്യരക്ഷാ ഗ്രൂപ്പായ മാസ് ജനറൽ ബ്രിഗം ഈയാഴ്ച്ച നൽകിയ നിർദേശം ജനുവരി 2 മുതൽ ഹെൽത്ത് സ്റ്റാഫിനു മാസ്‌ക് കൂടിയേ തീരൂ എന്നാണ്. പ്രത്യേകിച്ച് ആശുപത്രിയിൽ രോഗികളെ പരിചരിക്കുന്നവർക്ക്. രോഗവ്യാപനം പരിമിതമാവുന്നതു വരെ ഈ ഉത്തരവ് ബാധകമാകും.
സന്ദർശകർക്കും രോഗികൾക്കും ആശുപത്രി മാസ്‌ക് നൽകും. ശ്വാസകോശ രോഗങ്ങളുമായി എത്തുന്നവരുടെ എണ്ണം കുറയുമ്പോൾ മാസ്‌ക് ഒഴിവാക്കാൻ കഴിയുമോ എന്നു പരിശോധിക്കും.
വാഷിംഗ്‌ടൺ ഡി സിയിലെ മെഡ്സ്റ്റാർ നാഷനൽ റിഹാബ് ഹോസ്പിറ്റലിൽ ജീവനക്കാർ ജോലി സമയത്തു മാസ്‌ക് ധരിക്കണമെന്നു 'ദ ഹിൽ' പറയുന്നു.
യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ ആശുപത്രികളിലും മാസ്‌ക് എത്തി.
ന്യൂ യോർക്കിൽ എൻവൈസി ഹെൽത്ത് + പ്ലസ് ഹോസ്പിറ്റൽസ് എല്ലാ സ്ഥാപനങ്ങളിലും മാസ്‌ക് ചട്ടം നടപ്പാക്കി. ന്യൂ യോർക്ക് നിവാസികൾക്കു കോവിഡ് 19 ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ ഭീഷണി ഉയർത്തുന്നുവെന്നു അവർ ചൂണ്ടിക്കാട്ടി.
കാലിഫോർണിയ ആശുപത്രികളും രോഗികളോടും സന്ദർശകരോടും ജീവനക്കാരോടും മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടു.