ന്യൂഡൽഹി: ലോക്സഭ സ്ഥാനാർഥി നിർണയത്തില്‍ കോൺഗ്രസ് വടകരയിൽ സമ്മർദത്തിൽ. മണ്ഡലത്തിലെ സാഹചര്യങ്ങൾക്കൊത്ത മികച്ച സ്ഥാനാർഥിയെന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രനുമേൽ കടുത്ത സമ്മർദമുണ്ടെങ്കിലും അദ്ദേഹം മത്സരിക്കില്ലെന്ന വാശിയിലാണ്. ഇതേ തുടര്‍ന്ന് കെ.പി.സി.സി. സെക്രട്ടറി കെ പ്രവീണ്‍കുമാറിനാണ് ഇപ്പോള്‍ സാധ്യത കണക്കാക്കപ്പെടുന്നത്.
സിപിഎം സ്ഥാനാർഥി പി. ജയരാജനെതിരേ മത്സരിക്കാൻ കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള ഒരു നേതാവ് വടകരയിൽ ഇറങ്ങണമെന്നതാണ് പാർട്ടിയിലെ പൊതുവികാരം. എന്നാല്‍ മുല്ലപ്പളളി പിന്മാറുന്നതോടെ തോല്‍വി പേടിച്ച് പിന്മാറുകയാണെന്ന ആക്ഷേപം കോണ്‍ഗ്രസിനെതിരെ ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സരരംഗത്തേക്കിറങ്ങാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമേൽ കടുത്ത സമ്മർദമാണ്.
എന്നാൽ, ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ അറിയിച്ചു.
തുടര്‍ന്ന് വി എം സുധീരന്, ബിന്ദു കൃഷ്ണ എന്നിവരെ പരിഗണിച്ചു. എന്നാല്‍ ഇരുവരും മല്‍സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. പ്രവീണ്‍കുമാറിനെയാണ് പരിഗണിക്കുന്നത്.
ടി. സിദ്ദിക്ക് വയനാടും ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിലും അടൂർ പ്രകാശ് ആറ്റിങ്ങലും മത്സരിക്കും എന്നതാണു നിലവിലെ നില.
ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പി ജയരാജന് മല്‍സരക്കളത്തിലേക്ക് ഇറങ്ങിയതുപോലെ, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി വടകരയില്‍ മല്സരിക്കട്ടെ എന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. വിജയസാധ്യതയുള്ള മറ്റ് പേരുകളും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. വടകരയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ കണ്ടെത്തട്ടെ എന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുള്ളത്.