ദില്ലി: വ്യവസായി നെസ് വാഡിയയ്ക്കെതിരേ ബോളിവുഡ് നടി പ്രീതി സിന്റ നൽകിയ മാനഭംഗക്കേസ് കോടതി റദ്ദാക്കി. ബോംബെ ഹൈക്കോടതിയുടേതാണു നടപടി. കേസ് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നടിയോടു നിർദേശിച്ചിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെസ് വാഡിയ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി നിർദേശം.
ഇതേതുടർന്ന് നെസ് വാഡിയ മാപ്പു പറഞ്ഞാൽ കേസ് അവസാനിപ്പിക്കാൻ തയാറാണെന്ന് പ്രീതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ മാപ്പു പറയില്ലെന്നായിരുന്നു നെസ് വാഡിയയുടെ പക്ഷം. തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി കേസ് റദ്ദാക്കിയതായി അറിയിച്ചു. 2014 മേയ് 30-ന് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിനുള്ളിൽ നെസ് വാഡിയ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു
പ്രീറ്റിയുടെ ആരോപണം. ഐപിഎൽ ടീമായ കിംഗ് ഇലവൻ പഞ്ചാബിന്റെ ഉടമസ്ഥരായിരുന്നു അന്ന് പ്രീറ്റിയും വാഡിയയും. അതേവർഷം, ജൂണിലാണ് പ്രീതി പോലീസിൽ പരാതിപ്പെടുന്നത്.