മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ശുപാർശ കേന്ദ്രസർക്കാർ രാഷ്ട്രപതിഭവന് ഔദ്യോഗികമായി കൈമാറിയത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. നിയമസഭ മരവിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരു കക്ഷിയും മുന്നണിയും സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലയിലല്ലെന്ന് കാണിച്ചാണ് ഗവർണർ ഭഗത് സിംഗ് കൊഷിയാരി രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്ന ശിവസേന, ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് സുപ്രീംകോടതി റജിസ്ട്രിയോട് നേരിട്ട് ശിവസേന ആവശ്യപ്പെടുന്നത്.
മൂന്ന് രാഷ്ട്രീയപാർട്ടികളെ, അതായത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, രണ്ടാമത്തെ വലിയ കക്ഷി ശിവസേന, മൂന്നാമത്തെ വലിയ കക്ഷി എൻസിപി എന്നിവരെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചെന്നും എന്നാൽ ആർക്കും ഭരണത്തിലേറാനുള്ള അംഗബലമില്ലെന്നും കാണിച്ചാണ് ഗവർണർ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയത്.
ഇന്ന് വൈകിട്ട് എട്ടര വരെ സർക്കാർ രൂപീകരണത്തിന് ഗവർണർ എൻസിപിക്ക് സമയം നൽകിയിരുന്നതാണ്. രാവിലെ 11 മണിയോടെ എൻസിപി പ്രതിനിധികൾ ഗവർണറുമായി സംസാരിക്കുകയും സർക്കാർ രൂപീകരണത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. എന്നിട്ടും സർക്കാർ രൂപീകരിക്കാൻ ആർക്കും കഴിഞ്ഞില്ലെന്ന് കാണിച്ച് ഗവർണർ നേരത്തേ കേന്ദ്രസർക്കാരിന് റിപ്പോർട്ടയച്ചത് ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷം സംയുക്തമായി ആരോപിക്കുന്നു.