മലയാള സിനിമയിലെ മികച്ച വ്യക്തിത്വത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹന്‍ ഇന്ദ്രന്‍സെന്ന് നടന്‍ പൃഥിരാജ്. അത്തരം അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ പലപ്രവാശ്യം അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുമായിരുന്നു. നമ്മുടെ സിനിമാ ലോകം ഇന്ദ്രന്‍സിലെ മികച്ച നടനെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് രണ്ടോ മൂന്നോ വര്‍ഷമായിട്ടൂള്ളൂ. ഇന്ദ്രന്‍സുമായിട്ട് ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന സിനിമയുടെ കാലം മുതലാണ് അടുപ്പം തുടങ്ങിയത്. തിരുവനന്തപുരത്ത് ഇന്ദ്രന്‍സിനെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുന്ന വേളയിലാണ് പൃഥിരാജ് ഇക്കാര്യം പറഞ്ഞത്.
‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന സിനിമ മുതല്‍ എവിടെ കണ്ടാലും മേസ്തിരി എന്ന് അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വകമായ വിളി തന്നെ തേടിയെത്തുന്നുണ്ട്. ഇന്ദ്രന്‍സിന് അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിലേക്കുള്ള യാത്രയുടെ ആരംഭമായി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം മാറുമെന്നും പൃഥിരാജ് പറഞ്ഞു.
സംസ്ഥാനത്തെ പ്രളയക്കെടുതിയെക്കുറിച്ചും പൃഥ്വിരാജ് പ്രസംഗത്തില്‍ പ്രതിപാദിച്ചു. ദുരിതമനുഭവിക്കുന്നവര്‍ക്ക് സാധിക്കുന്ന എല്ലാ സഹായങ്ങളും നമ്മള്‍ ചെയ്യണം. മാധ്യമങ്ങളിലൂടെ അറിയുന്നത് മാത്രമല്ല ഇവിടെ സംഭവിക്കുന്നത്. ഒരാള്‍ കഴിഞ്ഞ ദിവസം തന്നോട് പറഞ്ഞത് നിങ്ങള്‍ ചെയ്താല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകും. തങ്ങള്‍ ചെയ്താല്‍ ആരും അറിയില്ല. അതു കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നത് കൊണ്ട് തനിക്ക് എന്ത് പ്രയോജനമെന്നാണ്. വാര്‍ത്തകളില്‍ വരുന്നതിലോ സംഭാവനകളുടെ വലിപ്പത്തിലോ അല്ല കാര്യം. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസും ദുരിതത്തെ അതിജീവിക്കാനുള്ള കൂട്ടായ്മയുമാണ് ആവശ്യമെന്നും പൃഥിരാജ് കൂട്ടിച്ചേര്‍ത്തു
തനിക്ക് ഇന്ദ്രന്‍സിന്റെ അഭിനയശേഷിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞു. അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പറഞ്ഞ വാക്കുകള്‍ തന്നെ വിസ്മയിപ്പിച്ചു. ‘കണ്ണിനു കാണാന്‍ പോലും കഴിയാത്ത എനിക്ക് അവാര്‍ഡ് നേടിത്തന്ന നിങ്ങളെയൊക്കെ സമ്മതിക്കണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. സത്യത്തില്‍ ഇന്ദ്രന്‍സിനെ ഞങ്ങളൊക്കെ കണ്‍നിറയെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നതെന്നും മഞ്ജു പറഞ്ഞു.
താന്‍ സിനിമാ ജീവിതം തുടങ്ങിയത് തുന്നല്‍ക്കാരനായിട്ടാണെന്ന് ഇന്ദ്രന്‍സ് മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു. ആരാധനയോടെ കണ്ടിരുന്ന പലരെയും കാണാനും തൊടാനും സാധിച്ചു. തന്നെ നടനാക്കിയത് അത്തരം പ്രതിഭകളുമായിട്ടുള്ള സഹവാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.