ഹൈദരാബാദ് : തെരുവുനായകളെ പോലും ഭക്ഷണം നൽകി നോക്കിയിരുന്ന പെൺകുഞ്ഞിനെയാണ് ക്രൂരൻമാർ ഇല്ലാതെയാക്കിയത്’. പഠനവും വായനയുമായി കഴിഞ്ഞതിനിടയിൽ ചുറ്റുമുള്ള ലോകം ഇത്രയും മോശമായത് അവൾ ശ്രദ്ധിച്ചില്ല, അല്ലായിരുന്നുവെങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു .
ഹൈദരാബാദിലെ യുവഡോക്ടറുടെ അതിദാരുണമായ കൊലപാതകത്തിനു ശേഷം മാധ്യമപ്രവർത്തകരോട് അതിവൈകാരികമായാണ് ആ അമ്മ പ്രതികരിച്ചത്.
യുവഡോക്ടറെ തീവച്ചു കൊന്ന പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത് ഡോക്ടര്‍ കൊല്ലപ്പെട്ട അതേ ദേശീയപാതയിൽ. എന്‍എച്ച് 44-ലെ ഒരു ടോള്‍ പ്ലാസയ്ക്കു സമീപത്തുനിന്നാണ് ഡോക്ടറെ പ്രതികള്‍ തട്ടിയെടുത്ത് ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതികളെ തെളിവെടുപ്പിന് എത്തിച്ച് കുറ്റകൃത്യം പുനരാവിഷ്കരിക്കുമ്പോൾ പൊലീസിനെ ആക്രമിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണം തടയാനും സ്വയംരക്ഷയ്ക്കു വേണ്ടിയാണ് വെടിവച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം. കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ വ്യാപക പ്രതിഷേധം നടത്തിവരുമ്പോഴാണ് പ്രതികൾ വെടിയേറ്റു കൊല്ലപ്പെട്ടുവെന്ന വാർത്തയും പുറത്തുവന്നത്.