ഡല്‍ഹി: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തിൽ കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പഞ്ചാബിൽ നിന്നുള്ള കർഷകരോട് എത്രയും വേഗം അതിർത്തിയിലേയ്ക്ക് മടങ്ങാൻ അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. നേരത്തേ കർഷക സമരം ഒത്തുതീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമരീന്ദർ സിംഗ് ഡൽഹിയിൽ എത്തുകയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
രാവിലെ സിംഘു അതിർത്തിയിലും തിക്രി അതിർത്തിയിലും ബാരിക്കേഡ് തകർത്ത് ഒരു വിഭാഗം സമരക്കാർ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘർഷം ഉണ്ടായി. ബാരിക്കേഡ് നീക്കി കർഷകർ മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് തടഞ്ഞതാണ് കാരണം.
പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ രണ്ട് കർഷകർ മരിച്ചതായാണ് റിപ്പോർട്ട്. വെടിവയ്പ്പിലാണ് ഒരാൾ മരിച്ചതെന്ന് കർഷകർ പറഞ്ഞു. മൃതദേഹം പൊലീസ് കൊണ്ടുപോയതായും ബന്ധുക്കളും കർഷകരും പറഞ്ഞു.