ദോഹ: ഖത്തറിൽ സ്വദേശി സ്‌പോൺസറില്ലാതെതന്നെ വിദേശനിക്ഷേപകർക്ക് വിസ അനുവദിക്കുന്നു. റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ഗുണഭോക്താവിനും അഞ്ച് വർഷത്തേക്ക് വിസ അനുവദിക്കും. ഇത് സംബന്ധിച്ച പുതിയനിയമത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഒപ്പുവെച്ചു.
ഖത്തറിലേക്കുള്ള പ്രവാസികളുടെ പ്രവേശനവും താമസവും എക്സിറ്റും സംബന്ധിച്ച 2015ലെ നിയമം ഭേദഗതി ചെയ്താണ് പുതിയനിയമത്തിന് രൂപംകൊടുത്തത്. ഭേദഗതിപ്രകാരം പ്രവാസി നിക്ഷേപകർക്ക് സ്പോൺസർ ഇല്ലാതെതന്നെ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിന് വിസ അനുവദിക്കാൻ സാധിക്കും.
സ്വദേശികളല്ലാത്തവരുടെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍പ്രകാരം അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക ഇടപാടുകൾക്കാണ് ഇത്തരത്തിൽ വിസ അനുവദിക്കുന്നത്. സമാനമായി റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ഗുണഭോക്താവിനും അഞ്ച് വർഷത്തേക്ക് വിസ അനുവദിക്കും.
മന്ത്രിസഭ തീരുമാനിക്കുന്ന മറ്റു വിഭാഗങ്ങൾക്കും ഈ രീതിയിൽ വിസ അനുവദിക്കാനാവും. ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പുതിയനിയമം നിലവിൽവരും. കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ തൊഴിലാളി പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുന്നത് വിലക്കുന്ന നിയമത്തിലും അമീർ ഒപ്പുവെച്ചു.
സ്ഥിരവിസ ഉള്ളവർക്ക് സർക്കാർ സ്ഥാപനങ്ങളിൽ ചികിത്സയും വിദ്യഭ്യാസവും ലഭിക്കുന്നതിനുള്ള ഉപാധികളിന്മേലുള്ള മന്ത്രിസഭയുടെ തീരുമാനം അമീർ അംഗീകരിച്ചു. പ്രവാസികൾക്ക് റിയൽ എസ്‌റ്റേറ്റ് ബ്രോക്കറേജ് കമ്പനികൾ തുടങ്ങുന്നത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിനും അമീർ അംഗീകാരം നൽകി.