ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യൻ വ്യോമസേന നൽകിയ തിരിച്ചടിയിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന പാക് വാദം തെറ്റെന്ന് ഇന്ത്യ. ബലാക്കോട്ടിലെ ജെയ്ഷ് ഇ മുഹമ്മദിന്റെ മദ്രസ ക്യാമ്പസിലെ (തലീം ഉൽ ഖുറാൻ) നാല് കെട്ടിടങ്ങളാണ് ഇന്ത്യൻ ആക്രമണത്തിൽ തകർന്നത്. ഉന്നത സർക്കാർ വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയതായി ദി ഇന്ത്യൻ എക്സപ്രസ് ആണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ പ്രാദേശികമായ ഇന്റലിജന്റ് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇപ്പോൾ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെ കുറിച്ച് പറയുന്നത് 'വെറും ഊഹാപോഹം' മാത്രമായിരിക്കുമെന്നും അവർ പറയുന്നു.
റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യോമസേന ലക്ഷ്യമിട്ട ക്യാമ്പസിലെ നാല് കെട്ടിടങ്ങൾ തകർന്നതായി ഇന്റലിജൻസ് ഏജൻസികൾ വിലയിരുത്തുന്നത്. മിറാഷ് 2000 വിമാനത്തിൽ നിന്ന് ഫയർ ചെയ്ത കൃത്യതയാർന്ന അഞ്ച് എസ് 2000 പിജിഎം ബോംബുകളാണ് കെട്ടിടങ്ങൾ തകർത്തത്. ജെയ്ഷ് ഇ മുഹമ്മദ് നടത്തുന്ന മദ്രസാ ക്യാംപസ് മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്
ഇന്ത്യൻ ആക്രമണം സ്ഥിരീകരിച്ചെങ്കിലും അവിടെ ഭീകരവാദ ക്യാമ്പുകളുണ്ടെന്നോ അവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നോ സ്ഥിരീകരിക്കാൻ പാകിസ്ഥാൻ തയാറായിരുന്നില്ല. 'എന്തുകൊണ്ടാണ് ആക്രമണത്തിന് ശേഷം പാകിസ്ഥാൻ മദ്രസ പൂട്ടി സീൽവച്ചത്? എന്തുകൊണ്ട് മാധ്യമപ്രവർത്തകരെ അവിടെ പോകാൻ അനുവദിച്ചില്ല?
മസൂദ് അസറിന്റെ സഹോദൻ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസായി ഉപയോഗിച്ചിരുന്ന കെട്ടിടം, പരിശീലകർ താമസിച്ചിരുന്ന L ആകൃതിയിലുള്ള കെട്ടിടം, വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള രണ്ടുനില കെട്ടിടം, അവസാനഘട്ട പരിശീലനം നൽകുന്ന കെട്ടിടം എന്നിവയാണ് ഇന്ത്യ തകർത്തത്'- അധികൃതർ വെളിപ്പെടുത്തുന്നു.