ന്യൂഡല്‍ഹി: റഫാല്‍ കേസിലെ എല്ലാ പുനപ്പരിശോധനാ ഹര്‍ജികളും തള്ളി. റഫാൽ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജിയിലാണ് വിധി.റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഡിസംബർ 14 -ന് റഫാൽ കേസിൽ പുനരന്വേഷണം നടത്താൻ
വിസമ്മതിച്ചു കൊണ്ടുവന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട റിവ്യൂ പെറ്റീഷനിലാണ് ഇന്ന്
അന്തിമവിധി വന്നത്. രഞ്ജൻ ഗൊഗോയ്, എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സിഎജി റിപ്പോർട്ട് പാർലമെന്‍റ് ചർച്ച ചെയ്തു എന്ന വിധിയിലെ പരാമർശം തിരുത്തണമെന്ന്
ആവശ്യപ്പെട്ട് കേന്ദ്രസർക്കാരും സുപ്രീംകോടതിയിൽ എത്തിയിരുന്നു. സർക്കാർ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകൾ കോടതിയിൽ നിന്ന് മറച്ചു വച്ചു എന്ന് ഹർജിക്കാർ ആരോപിച്ചു. 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയതിൽ അഴിമതി ചൂണ്ടിക്കാട്ടി അഭിഭാഷകരായ എംഎൽശർമ്മ, പ്രശാന്ത് ഭൂഷൺ, അരൂൺ ഷൂരി തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. മേയ് 10നാണ് കേസ് വിധി പറയാൻ മാറ്റിവച്ചത്.