ന്യൂഡൽഹി: 2030 ആകുന്പോൾ ഇന്ത്യ ലോകത്തിലെ മൂന്ന് വൻശക്തികളെ പിന്തള്ളി ഒന്നാമതാകുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. സാമ്പത്തിക ശക്തിയുടെ കാര്യത്തിൽ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ കുതിക്കുമെന്നും അദ്ദേഹം ചത്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തി. 2014ൽ ഇന്ത്യ പത്ത് രാജ്യങ്ങളുടെ പട്ടികയെടുത്താൽ ഒൻപതാം സ്ഥാനത്തായിരുന്നു. എന്നാൽ 2018ൽ ഇന്ത്യ ആറാം സ്ഥാനത്തായെന്നും ഏതാനും മാസങ്ങൾക്കുശേഷം ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 126 ജില്ലകളിലായി വ്യാപിച്ചുകിടന്നിരുന്ന നക്സലിസം ഇപ്പോൾ എട്ട് ജില്ലകളിൽ മാത്രമാണ് ഉള്ളത്. അടുത്ത മൂന്നോ നാലോ വർഷം കൊണ്ട് ഇന്ത്യയിൽ നിന്ന് പൂർണമായി നക്സലിസം പിഴുതെടുക്കുമെന്ന് താൻ ഉറപ്പു നൽകുന്നുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.