ഡല്‍ഹി: അശോക് ഗെലോട്ടിനെ വെല്ലുവിളിച്ച് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ അട്ടിമറി നീക്കവുമായി 18 എംഎല്‍എമാരുമായി ' വിട് ' വിട്ടിറങ്ങിയ സച്ചിന്‍ പൈലറ്റിന് ദിവസങ്ങളോളം തണലേകിയെങ്കിലും ഇന്ന് നിയമസഭയില്‍ അവിശ്വാസം ചര്‍ച്ചക്കെടുത്തപ്പോള്‍ പ്രതിപക്ഷ നിരയെ നോക്കി 'പോയി പണിനോക്കാന്‍' സച്ചിന്‍ പൈലറ്റ് പറയുന്നത് കേട്ടിരിക്കേണ്ടിവന്നു ബിജെപിക്ക് !
മധ്യപ്രദേശിനു പിന്നാലെ മറ്റൊരു പ്രമുഖ സംസ്ഥാനത്തുനിന്നുകൂടി കോൺഗ്രസ് ഭരണത്തെ തുരത്താം എന്ന് കരുതിയിടത്താണ് ഒടുവിൽ ബിജെപിക്ക് നാണംകെടേണ്ടിവന്നത്.
സച്ചിനെ വിശ്വസിച്ചിറങ്ങിയ ബിജെപിയും, ബിജെപിയെ വിശ്വസിച്ചിറങ്ങിയ സച്ചിനും ഒടുവിൽ സർക്കാരിനെ മറിച്ചിടാനുള്ള നീക്കത്തിൽ നിന്നും പിന്മാറേണ്ടിവന്നു. കമൽനാഥല്ല അശോക് ഗെലോട്ട് എന്ന് രാജസ്ഥാൻ തെളിയിക്കുകയും ചെയ്തു.
കോൺഗ്രസിലെ യുവനിരയിൽ പ്രമുഖനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കു പിന്നാലെ സച്ചിൻ പൈലറ്റിനെക്കൂടി തങ്ങളുടെ പക്ഷത്തെത്തിക്കാമെന്ന് കരുതിയ ബിജെപി പാളയങ്ങളെ നോക്കി ഇന്ന് സച്ചിൻ പറഞ്ഞു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിയുറച്ച ഭടനാണ് താനെന്ന്. രാജസ്ഥാനിലെ പ്രശ്നങ്ങൾ ഡൽഹിയിലെ ഡോക്ടർ പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.
പിണക്കങ്ങളൊക്കെ പഴങ്കഥ എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് സച്ചിനെ സ്വീകരിച്ചത്. കർണാടകയിലെയും മധ്യപ്രദേശിലേയും അട്ടിമറികളിൽ തളർന്ന കോൺഗ്രസിന് രാജസ്ഥാനിൽ ബിജെപി ഉയർത്തിയ വെല്ലുവിളിയും സ്വന്തം പാളയത്തിൽ നിന്നുണ്ടായ പടയും പരിഹരിക്കാനായത് വലിയ ആശ്വാസം തന്നെയാണ്. ജ്യോതിരാദിത്യ പാർട്ടി വിട്ടതിന്റെ ക്ഷീണം ശരിക്കും ഇപ്പോഴാണ് കോൺഗ്രസ് പരിഹരിച്ചത്.