ജോധ്പുർ : ലോക്ഡൗണിനിടെ രാജസ്ഥാനിൽ ദുരഭിമാനക്കൊല. യുവാവുമായി പ്രണയത്തിലായതിന് അമ്മയും അമ്മാവനും ചേർന്ന് 16 കാരിയെ കഴുത്ത് ഞെരിച്ചതിനു ശേഷം ചുട്ടുകൊന്നു. പ്രതികളായ അമ്മ സീതാദേവിയെയും അമ്മാവൻ സവരാമിനെയും അറസ്റ്റ് ചെയ്തു. പാലി ജില്ലയിൽ മാർച്ച് 19ന് നടന്ന സംഭവം ഒരു മാസം കഴിഞ്ഞാണു പുറത്തറിയുന്നത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
പാലി ജില്ലയിലെ സോനായ് മാജി ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുടെ കുടുംബവും അമ്മാവൻ സവരാമിന്റെ കുടുംബവും കച്ചവടത്തിനായി പുണെയിലേക്കു മാറിയതാണ്. കൊല്ലപ്പെട്ട പെൺകുട്ടി അടുത്ത ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായിരുന്നു. രണ്ടുമാസം മുന്‍പ് ഇരുവരും ഒളിച്ചോടി.
എന്നാൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ചു വീട്ടുകാർ പൊലീസിൽ പരാതി നൽകി. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയയ്ക്കുകയും ചെയ്തു.
ഒരു മാസത്തിനുശേഷം യുവാവ് ജാമ്യത്തിലിറങ്ങി. യുവാവിനെ വിവാഹം ചെയ്യണമെന്ന പെൺകുട്ടിയുടെ ആവശ്യം വീട്ടുകാർ നിരസിച്ചു. പൂജയ്ക്കെന്ന വ്യാജേന പെൺകുട്ടിയെ രാജസ്ഥാനിലെ ഗ്രാമത്തിലേക്കു കൊണ്ടുപോയി. മാർച്ച് 19ന് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പുണെയിലേക്ക് മടങ്ങി. സംഭവത്തിൽ മറ്റു കുടുംബാംഗങ്ങളുടെ പങ്കും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് രാഹുൽ കൊട്ടോക്കി പറഞ്ഞു.