ഡല്‍ഹി: കേരള - കർണാടക അതിര്‍ത്തി അടച്ച കര്‍ണാകട സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. കോൺഗ്രസ് നേതാവും കാസർഗോഡ് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതിർത്തി അടച്ചതോടെ രോഗി മരിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജി.
കേരളവുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതിര്‍ത്തികള്‍ അടയ്ക്കാനുള്ള തീരുമാനം സ്‌റ്റേ ചെയ്യണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. രോഗികളുമായി പോകുന്ന ആംബുലന്‍സ് പോലും തടയുന്നതായും ഉണ്ണിത്താന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതോടെ ആശുപത്രിയില്‍ എത്തിക്കാനാകാതെ ഒരു രോഗി മരിച്ചിരുന്നു. ഇതുവഴിയുള്ള ചരക്ക് നീക്കവും നിലച്ചിരുന്നു.
ഹർജി അടിയന്തിരമായി കേൾക്കണം എന്ന് സുപ്രീം കോടതി രെജിസ്ട്രിയോട് ഉണ്ണിത്താന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം അംഗീകരിച്ചാൽ സുപ്രീം കോടതി വീഡിയോ കോൺഫെറെൻസിലൂടെ കേൾക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ഹൈപ്രൊഫൈൽ കേസ് ആകും ഉണ്ണിത്താന്റെത്.
അതേസമയം, അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. അമിത് ഷാ മുഖ്യമന്ത്രിയെ വിളിച്ചെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല.