ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 'ശഹ്‌റു റമദാൻ: ദൈവാനുഗ്രഹം, പാപമുക്തി, നരക മോചനം' എന്ന ശീർഷകത്തിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ഓൺലൈൻ ക്യാമ്പയിൻ. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിന്റെ മഹത്വവും പ്രാധാന്യവും ഒപ്പം വൃതാനുഷ്ഠാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രവാസികളെ ബോധവൽക്കരിക്കുകയാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യം.
സൂം ഓൺലൈൻ വഴി നടത്തപ്പെടുന്ന റമദാൻ ക്യാമ്പയിന്‍ ഏപ്രിൽ ഒമ്പത് വെള്ളിയാഴ്ച ഉച്ചക്ക് ഉദ്ഘാടനത്തോടെ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉലമ സംഗമം, ഖുർആൻ വിജ്ഞാന മത്സരങ്ങൾ, പ്രതിദിന പ്രഭാഷണങ്ങൾ, കുട്ടികൾക്കും കുടുംബിനികൾക്കും വിവിധ വൈജ്ഞാനിക പരിപാടികൾ, ലഖുലേഖ വിതരണം, ഖത്മുൽ ഖുർആൻ തുടങ്ങിയവ നടത്തപ്പെടും. ഇതോടൊപ്പം റമദാനിലെ വിശേഷ ദിവസങ്ങളിൽ പ്രത്യേക പരിപാടികളും നടത്തപ്പെടുന്നതാണ്. റമദാൻ ഇരുപത്തൊമ്പത്തിന് ഗ്രാൻഡ് ഖത്മുൽ ഖുർആൻ ദുആയോടെ ക്യാമ്പയിൻ സമാപിക്കും.
വിശുദ്ധ റമദാനിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കി റമദാനിനെ ചൈതന്യപൂർണ്ണവും ആരാധന കർമ്മങ്ങളാൽ സജീവവുമാക്കാൻ പ്രസ്തുത റമദാൻ ക്യാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്ന് എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല അൽ ഹൈദ്രൂസി തങ്ങൾ മേലാറ്റൂർ, ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ, ട്രഷറർ അബൂബക്കർ ദാരിമി ആലമ്പടി, ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി എന്നിവർ അഭ്യർത്ഥിച്ചു.