Advertisment

രാമായണ മാസം - ആചാരവും ശാസ്ത്രവും

author-image
സത്യം ഡെസ്ക്
Updated On
New Update

വീണ്ടും ഒരു രാമായണ മാസം കൂടി വരവായി.... ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ്‌ രാമായണം .രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനര്‍ത്ഥം. വാല്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തില്‍ അദ്ദേഹം എഴുതിത്തീര്‍ത്തു. അഞ്ഞൂറ് അദ്ധ്യായങ്ങള്‍ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.

Advertisment

publive-image

കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം വീടുകളില്‍ ആചാരമായി തന്നെ ചെയ്തു വരുന്നു... ശ്രീഭഗവതിക്ക് വയ്ക്കുക, മുക്കുറ്റിചാറെടുത്ത്‌ കുരിയായി തൊടുക, നാലംബല ദര്‍ശനം (തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങ്യാലക്കുട കൂടല്‍മാണിക്യംക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാള്‍ക്ഷേത്രം, പായുമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം) എന്നിവയെല്ലാം കര്‍ക്കിടകമാസാചരണത്തില്‍ പെടുന്നു...ഹിന്ദു ധര്‍മ്മത്തിന്റെ മാഹാത്മ്യം ഏതാണ്ട് പൂര്‍ണ്ണമായും വിളിച്ചറിയിക്കുന്ന ഒന്നാണ് രാമായണ കഥ.

പ്രത്യേകിച്ച് ആദി കവി വാത്മീകിയുടെ വാക്കുകളില്‍ അതു വര്‍ണ്ണിക്കപ്പെടുമ്പോള്‍ ഉത്കൃഷ്ടമായ ഈ മനുഷ്യ ജന്മത്തിന്റെ ഉദ്ദേശമെന്ത്, ഈ ജന്മത്തില്‍ പാലിക്കപ്പെടേണ്ട കര്‍ത്തവ്യങ്ങള്‍ എന്തൊക്കെ, ചെയ്യാന്‍ അരുതാത്തതേവ, തിന്‍മയേത് മോക്ഷ പ്രാപ്തി എങ്ങനെ കൈവരിക്കാം. എന്നിങ്ങനെ മനുഷ്യന്റെ നിത്യ ജീവിതത്തില്‍, അവനവനു നേരിടേണ്ടി വരുന്ന നൂറായിരം പ്രശ്‌നങ്ങളിലോരോന്നിനും, വ്യക്തവും, സത്യ നിഷ്ഠവുമായ മറുപടി തരുന്ന അതി വിശിഷ്ട ഗ്രന്ഥമത്രേ രാമായണം.

അതായത് ശ്രീരാമനെന്ന ഉല്‍കൃഷ്ട ഭരണാധികാരിയുടേയും, പുത്ര ധര്‍മ്മമെന്ന, പാവന ധര്‍മ്മം അതിന്റെ പൂര്‍ണ്ണമായ അളവില്‍ ലോകത്തിനു കാട്ടിതന്ന സത്പുത്രന്റെ ജീവിത കഥ. എന്നാല്‍ എന്തു കൊണ്ട് കര്‍ക്കിടകത്തെ രാമായണ മാസമെന്നു വിളിക്കുകയും, മാസാരംഭം മുതല്‍ അവസാനം വരെ എല്ലാ ഗൃഹങ്ങളിലും, ആരാധനാലയങ്ങളിലും മുടങ്ങാതെ രാമായണ പാരായണം നടത്തുകയും ചെയ്യുന്നു. അതു പോലെ മറ്റു മതാനുഷഠാനങ്ങളും നടത്തി വരുന്നു.മലയാളികളെ സംബന്ധിച്ചടത്തോളം ഒരു വര്‍ഷത്തെ നിരന്തരമായ അദ്ധ്യാനത്തിന്റെ അവസാന നാളുകളാണ് കര്‍ക്കിടകം.

കര്‍ഷക രാജ്യമായി അറിയപ്പെടുന്ന ഇന്‍ഡ്യയില്‍ വിശിഷ്യ കേരളത്തില്‍ മകരം-കുഭം മാസങ്ങളിലും വിളവെടുപ്പു കഴിയുന്നതോടെ , അല്പം വിശ്രമം തേടുകയാണ് കൃഷിക്കാര്‍. ആ കാല ഘട്ടത്തില്‍ വിളവെടുപ്പിലൂടെ സംഭരിച്ച ഭക്ഷ്യ വസ്തുക്കള്‍ , ഉപയോഗിച്ചു തീരുന്ന ഒരു ഘട്ടം കൂടിയാണ്. അതായത് ഭക്ഷ്യ ദൗര്‍ലഭ്യം, അഥവാ പട്ടിണി അനുഭവപ്പെടാന്‍ തുടങ്ങുന്ന കാലം. ഈ സമയം സ്വാഭാവികമായും ഈശ്വര ചിന്തയിലേക്ക് തിരിയുന്നു. അപ്പോള്‍ ഹിന്ദു, മത വിശ്വാസികളായവര്‍, ശ്രീരാമന്റെ ജന്മമാസമായ കര്‍ക്കിടകം ഒന്നു മുതല്‍ രാമായണപാരായണവവും, രാമകഥാകഥനവും നടത്തി ഭക്തി മാര്‍ഗ്ഗത്തലേക്ക് തിരിയുന്നു.

ജ്ഞാനികളായ മത പണ്ഡിതന്‍മാര്‍, വിവിധ വേദികളില്‍ രാമ കഥാ വ്യാഖ്യാനവും, സൂചിതകഥകളും, ഉപ കഥകളും പറഞ്ഞിട്ട് അവയെ കാലികസംഭവങ്ങളുമായി കൂട്ടിയിണക്കി ശ്രോതാക്കളുടെ മനസ്സിലേക്ക് ഈശ്വര ചിന്തയും, വിശ്വാസവും എത്തിക്കുന്നു. അങ്ങനെ വിശ്വാസികളുടെ മനസ്സിലെ ക്ലേശങ്ങളും, നിരാശകളും സ്വയം വിസ്മരിക്കുന്നു. അവര്‍ക്ക് ഈശ്വരനില്‍ പൂര്‍ണ്ണ വിശ്വാസം ഉറയ്ക്കാനും, ഈ സന്ദര്‍ഭം ഉപകരിക്കും. സമൂഹ്യ ജീവിതത്തിന്റെ ഏതു തുറയില്‍ ചരിക്കുന്നവരായാലും, അവനു വേണ്ട എല്ലാ നല്ല മാതൃകകളും രാമായണത്തിലുണ്ട്. നല്ല പിതാവ് എങ്ങനെയായിരിക്കണമെന്നതിന് ദശരഥമഹാരാജാവ് മാതൃകയാകുന്നുണ്ട്.

ഉത്തമ ഭാര്യക്ക് സീതയും, ഊര്‍മ്മിളയും, മണ്‌ഡോദരിയുമുണ്ട്. സഹോദരന്‍മാര്‍ തമ്മിലുള്ള സ്‌നേഹ വിശ്വാസത്തിനും, പരസ്പര ബഹുമാനത്തിനും രാമ-ലക്ഷ്മണ-ഭരത- ശത്രുഘ്‌നന്‍മാരുമുണ്ട്. ഉത്തമദാസനു ഉദാഹരണമായി ഹനുമാനും, സുഗ്രീവനുമുണ്ട്. സന്നിദ്ധ ഘട്ടങ്ങളില്‍ സാരോപദേശം നല്‍കാന്‍, ഗുരുശ്രേഷ്ഠന്‍മാരായ വസിഷ്ഠനും, വിശ്വാമിത്രനുമുണ്ട്. അപവാദങ്ങളുടെ പേരില്‍ അബലയും, അനാഥയും സര്‍വ്വോപരി ഗര്‍ഭിണിയുമായ ,ഭര്‍ത്താവിനാല്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട (സീത) സ്ത്രീക്ക് സ്വാന്തനവും, അഭയവും നല്‍കി ആശ്വസിപ്പിക്കാന്‍ വാല്മീകി എന്ന ദൈവ ദൂതനുണ്ട്.

ദുഷ്ട നിഗ്രഹത്തിനും, ശിഷ്ട സംരക്ഷണത്തിനും വില്ലാളി വീരന്‍മാരായ രാമ ലക്ഷമണ്‍മാരുണ്ട്. ഉത്തമ ഭരണാധികാരികള്‍ എങ്ങനെ ആയിരിക്കണമെന്നതിന്, അനുപമമായ രാമനും, ഭരതനുമുണ്ട്. ഗാന്ധിജി വിഭാവനം ചെയ്ത, രാമ രാജ്യം എന്ന സംജ്ഞ ശ്രീരാമ ചന്ദ്രന്‍ ഭരിച്ചിരുന്ന അയോദ്ധ്യ എന്ന മാതൃകാ രാജ്യത്തേയും സര്‍വ്വകാര്യങ്ങളോടും. സമാധാനത്തോടും കൂടി ഏകോദര സഹോദരങ്ങളെപ്പോലെ ജീവിച്ചു വന്ന, അവിടുത്തെ ജനങ്ങളേയും മനസ്സില്‍ കണ്ടതിന്റെ ഫലമായി, ഉളവായതാണ്.

ക്ഷമയുടെ മൂര്‍ത്തിമദ്ഭാവമാണ് സീതയും ഊര്‍മ്മിളയും. സത്യ പരിപാലനം എത്ര മഹത്തായ ധര്‍മ്മമെന്ന് ദശരഥന്‍ ലോകത്തിന് കാട്ടി തരുന്നു. എത്ര ശക്തിമാനായാലും, അഹങ്കാരവും, അധര്‍മ്മ ചിന്തയും വ്യക്തികളെ എങ്ങനെ നാശത്തിലേക്ക് തള്ളിവിടുന്നു.എന്നതിന് രാവണനും, ഇന്ദ്രജിത്തും ഉത്തമോദാഹരണങ്ങളാണ്.അങ്ങനെ നോക്കിയാല്‍, ഒരു സാധാരണ വ്യക്തിയെപ്പോലും, ഉത്തമ ജീവിതത്തിലൂടെ മോക്ഷപ്രാപ്ത്തിയിലെത്തിക്കുവാന്‍ പ്രാപ്തനാക്കുന്നവയായ, സാരോപദേശങ്ങളും, ജീവിത സന്ദര്‍ഭങ്ങളും എത്ര വേണമെങ്കിലുമുണ്ട്.

ആചാരങ്ങള്‍ക്ക് പുറമേ ആയുര്‍വേദത്തിലും കര്‍ക്കിടകമാസത്തിനു വളരെ പ്രാധാന്യമുണ്ട്... കര്‍ക്കിടകം മഴക്കാലമാണ്. ശാരീരിക ദോഷങ്ങളെ കോപിപ്പിക്കുകയും അതുമൂലം ആരോഗ്യത്തെ നശിപ്പിക്കുന്നതുമായ മറ്റൊരു കാലം ഇല്ല എന്നുതന്നെ പറയാം. അതുകൊണ്ടാണ് ആയുര്‍ വേദ ചികിത്സയ്ക്കായി കര്‍ക്കിടക മാസം തെരഞ്ഞെടുക്കുന്നത്. പട്ടിണിയും അസുഖങ്ങളും കാരണം കഷ്ടത അനുഭവിച്ചിരുന്നവര്‍ സന്ധ്യ സമയത്ത് നിലവിളക്കിനു സമീപമിരുന്നു രാമായണം വായിച്ചിരുന്നു.

രാമായണം വയിക്കുന്നിടത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്നു ആളുകള്‍. അതിനാലാവണം കര്‍ക്കിടക മാസത്തിനു പഞ്ഞ കര്‍ക്കിടകം എന്നും രാമായണ മാസം എന്നും പേരു വീണത്‌.കര്‍ക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്. കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍ വേദത്തിന്‍റെ ശാന്തിമന്ത്രം.

ആയുര്‍ വേദത്തിന്‍റെ മഹിമയും ആചാര സൂക്തങ്ങളുടെ കുളിര്‍മയും ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാവുന്നത് കര്‍ക്കിടക മാസത്തിലാണ്. ഈ കാലത്തെ ആയുര്‍ വേദത്തില്‍ വിസര്‍ഗ്ഗ കാലമായാണ് കണക്കാക്കുന്നത്. സൂര്യന്‍ തന്റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണിതെന്നാണ് വിശ്വാസം. അതുകൊണ്ട് ഇക്കാലത്തു വേണം ആരോഗ്യപാലനത്തിനുള്ള സ്വസ്ഥ ചികിത്സ അല്ലെങ്കില്‍ സുഖ ചികിത്സ നടത്താന്‍.

കര്‍ക്കിടകത്തില്‍ ആഹാരത്തില്‍ പഥ്യം പാലിക്കുകയും ചെയ്യാറുണ്ട്.കേരളത്തിലെ ഋതുക്കള്‍ പ്രധാനമായും മൂന്നാണ്. ചൂടുകാലം, തണുപ്പുകാലം, മഴക്കാലം. ഒരു ഋതുവില്‍ നിന്നും പൊടുന്നനേ മറ്റൊരു ഋതുവിലേക്ക് കടക്കുക എന്നതാണ് കേരളത്തില്‍ കണ്ടുവരുന്നത്. കൊടും വേനലില്‍ നിന്ന് പെട്ടന്ന് മഴക്കാലത്തിലേക്ക് കടക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് കഴിയാതെ പോവുന്നു.

അതുകൊണ്ട് വേനല്‍ കഴിഞ്ഞ ശേഷമുള്ള മൂന്നു മാസം ശരീരത്തിന്‍റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കുന്നു. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിന് അടിപ്പെടുകയും സ്വാഭാവികമാണ്. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകിത്തുടങ്ങുകയും ചെയ്യും. ഈയൊരു അവസ്ഥയിലാണ് സുഖ ചികിത്സ പ്രസക്തമാവുന്നത്.

കര്‍ക്കിടകക്കഞ്ഞി കര്‍ക്കിടക മാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് കര്‍ക്കിടകക്കഞ്ഞി. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നിലനിര്‍ത്തുകയുമാണ് ഈ ഗൃഹ ഔഷധസേവയുടെ ഉദ്ദേശം. മുമ്പ് തൊടിയില്‍ നിന്നും ഔഷധങ്ങള്‍ പറിച്ച് അവ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കുകയായിരുന്നു പതിവ്. പിന്നീട് ആയുര്‍ വേദ കടകളില്‍ നിന്നും മരുന്നിനങ്ങള്‍ വാങ്ങി കഞ്ഞിയിലിട്ട് ഉപയോഗിച്ചു പോന്നു.

ഇപ്പോഴാകട്ടെ കര്‍ക്കിടക കഞ്ഞിക്കൂട്ട് എന്ന പേരില്‍ വിവിധ ആയുര്‍വേദ സ്ഥപനങ്ങള്‍ ഇത് വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. 23 മുതല്‍ 30 വരെ ആയുര്‍ വേദ ഔഷധങ്ങളുടെ കൂട്ടാണ് ഈ ഔഷധ കഞ്ഞിക്കൂട്ടില്‍ ഉള്ളത്. കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍. തഴുതാമ, കൈതോന്നി, മുയല്‍ച്ചെവിയന്‍, മുക്കുറ്റി, തിരുതാളി, വിഷ്ണുകാന്തി തുടങ്ങിയ ദശപുഷ്പങ്ങളും ഇതോടൊപ്പം ചേര്‍ക്കാറുണ്ട്.

ഞവരയരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുക. പൊടിയരി, ഗോതമ്പ്, പച്ചരി, ചെറുപയറ് തുടങ്ങിയ ധാന്യങ്ങള്‍ ഒറ്റയ്ക്കോ കൂട്ടായോ കഞ്ഞിവച്ച് അതില്‍ ആവശ്യത്തിന് ഈ ഔഷധക്കൂട്ട് ചേര്‍ത്ത് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ പശുവിന്‍ പാലോ തേങ്ങാപ്പാലോ ചേര്‍ത്ത് ചുവന്നുള്ളി, ജീരകം എന്നിവ ചേര്‍ത്ത് കുറച്ച് നെയ്യ് ചേര്‍ത്ത് മൂപ്പിച്ചെടുത്ത് കഞ്ഞിയില്‍ ചേര്‍ക്കാവുന്നതാണ്. സ്വാദിനായി ശര്‍ക്കര, ഏലക്കാ, ഗ്രാമ്പു എന്നിവയും ചേര്‍ക്കാറുണ്ട്. ഈ കഞ്ഞി ചുരുങ്ങിയത് ഏഴ് ദിവസം കഴിക്കണം.

കര്‍ക്കിടകം മുഴുവന്‍ കഴിക്കാനായാല്‍ അത്രയും നന്ന്. കരള്‍ വീക്കത്തിനും ഹൃദയത്തകരാറുകള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് ശ്രേഷ്ഠമായ പ്രതിവിധിയാണ്. ഈ ഔഷധ കഞ്ഞി കഴിക്കുന്നതു മൂലം അഗ്നി ദീപ്തിയുണ്ടാവുന്നു. വാത സംബന്ധമായ അസുഖം, ധാതുക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവ ശമിക്കുന്നു. ദഹന പ്രകൃയയെ സഹായിക്കുകയും സുഖ വിരേചനം ഉണ്ടാക്കുകയും ചെയ്യുന്നു.സ്ത്രീകൾ ശരീരപുഷ്ടിക്കും ആരോഗ്യതത്തിുനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ഈ മാസത്തിലാണ്.

കാവ്യ കൃതിയില്‍ ഉള്ള ആദ്യത്തെ സൃഷ്ടിയാണ് വാത്മീകി രാമായണം. ഹിന്ദു മതത്തിലെ രണടാമത്തെ വലിയ ഇതിഹാസം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ബ്രഹ്മര്‍ഷി മാരില്‍ ഒരാളായ വാത്മീകിയുടെ ആശ്രമത്തില്‍ വന്ന നാരദനോട് , ധൈര്യം , വീര്യം ,ക്ഷമ, വിജ്ഞാനം, കാരുണ്യം, സൌന്ദര്യം , പ്രൌടി,ശമം ,ക്ഷമ, ശീലഗുണം, അജ്ജയ്യത തുടങ്ങിയ ഗുണങളോട് കൂടിയ ഏതെങ്കിലും ഒരു മനുഷ്യന്‍ ഭൂമുഖത്തുണ്ടോ എന്ന വാത്മീകിയുടെ ചോദ്യത്തിനുത്തരമായി നാരദന്‍ വിവരിച്ചു കൊടുക്കുന്നിടത്ത് നിന്നുമാണ്‌ രാമായണം തുടങ്ങുന്നത് രാമായണത്തിന്റെ പൊരുള്‍ അനുസരിച്ച് ശ്രീ രാമന്‍ മനുഷ്യ കുലത്തിലുള്ള ഉത്തമ പുരുഷനായും സീതാ ദേവിയെ ഉത്തമ സ്ത്രീ യായും കരുതപ്പെടുന്നു.

ഭൂമിയില്‍ ജനിച്ച ഓരോ ജീവിക്കും അതിന്റേതായ കര്മ്മങളും കടമകളും നിറവേറ്റി സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിച്ചു മരിക്കുക.പൗരാണിക കാലം മുതല്‍ തന്നെ ഹിന്ദുക്കള്‍ രാമായണ പാരായണത്തിന് അതീവ പ്രാധാന്യം നല്കി പോരുന്നുണ്ട്.ഏഴ് കാണ്ഡം ഗളിലായി 24000 ശ്ളോകങ്ങള്‍ ആണ് വാത്മീകി രാമായണത്തില്‍ ഉള്ളത്‌. ആദ്യമായി വാത്മീകി രാമായണം ഏകദേശം ബി.സി. മൂന്നാം ശതകത്തില്‍ (ത്രേതാ യുഗം ) ആണ് രചിക്കപ്പെട്ടത്‌ എന്നൊരു പൊതു മതം പറഞ്ഞു വരുന്നു.

ramayana month ramayanam ramayanam story
Advertisment