ഇന്ത്യാ മഹാരാജ്യത്തെ നരേന്ദ്ര മോദിയും കേരള സംസ്ഥാനത്തെ പിണറായി വിജയനും ഭരിച്ച് നശിപ്പിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 23 ദിവസങ്ങളായി കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി നയിച്ച കേരള യാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പുത്തരിക്കണ്ടം മൈനാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ പേരിൽ വിശ്വാസ സമൂഹത്തെ പൂർണമായും തകർത്തു. ലോകം കണ്ട ഏറ്റവും വലിയ ജനക്ഷേമ പരിപാടിയായ കാരുണ്യ പദ്ധതിയെ കേരള സർക്കാർ തകർത്തെറിഞ്ഞു. കെ.എം. മാണി ധനമന്ത്രിയായിരിക്കെ നടപ്പിലാക്കിയ കാരുണ്യ ആരുടെയും ശുപാർശയില്ലാതെ പാവപ്പെട്ടവന് ആരോഗ്യ സംരക്ഷണം ഉറപ്പു നൽകിയിരുന്ന പദ്ധതിയാണ്. കേരളത്തിൽ സാമ്പത്തിക മേഖല പൂർണമായും തകർന്നു. ട്രഷറി ഏതു നിമിഷവും പൂട്ടുന്ന അവസ്ഥയിലാണ്.
കേരള കോൺഗ്രസ് എമ്മുമായുള്ള 40 വർഷത്തെ ബന്ധം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. യു ഡി എഫിലെ ഏറ്റവും കരുത്തുള്ള പ്രസ്ഥാനമായി കേരള കോൺഗ്രസ് എക്കാലവും യു ഡി എഫിലുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരള യാത്ര കേരള കോൺഗ്രസിന്റെ പ്രസക്തി കേരളത്തിൽ ഉയർത്തി കാണിച്ചതായി ചെന്നിത്തല പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഒരു മുന്നറിയിപ്പായി മാറാൻ കേരള യാത്രക്ക് കഴിഞ്ഞു. രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളും തമ്മിലടിക്കുന്ന സാഹചര്യം സംജാതമാക്കി എന്നതാണ് മോദിയുടെ ഏറ്റവും വലിയ നേട്ടം. ഓരോ മണിക്കൂറിലും ഓരോ കർഷകൻ ആത്മഹത്യ ചെയ്യുന്ന സാഹചര്യം രാജ്യത്തുണ്ടാക്കിയത് കേന്ദ്ര സർക്കാരാണ്.
അമ്പാനിക്കും അദാനിക്കും വേണ്ടിയാണ് നരേന്ദ്ര മോദി ഭരിക്കുന്നത്. റാഫേൽ ഇടപാടിൽ 30,000 കോടിയുടെ അഴിമതി നടത്തി അനിൽ അംബാനിയെ സഹായിച്ചു. സർവ മേഖലകളും തകർന്നു. ലോകം കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മക്ക് രാജ്യം സാക്ഷ്യം വഹിച്ചു. സംഘപരിവാറിനെയും നരേന്ദ്ര മോദിയെയും താഴെയിറക്കുക എന്നതാണ് യു ഡി എഫിന്റെ ആദ്യ അജണ്ടയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരള യാത്രയിലെ അനുഭവങ്ങൾ സമാഹരിച്ച് ജോസ് കെ. മാണി തയ്യാറാക്കിയ വികസന മാനിഫെസ്റ്റോ രമേശ് ചെന്നിത്തല കെ.എം. മാണിക്ക് നൽകി പ്രകാശനം ചെയ്തു.