Advertisment

കിട്ടാക്കടം 8.7 ലക്ഷം കോടി , എഴുതിത്തള്ളിയത്‌ 10 ലക്ഷം കോടി , തിരിച്ചുപിടിച്ചത്‌ 1.32 ലക്ഷം കോടി ; റിസര്‍വ്‌ ബാങ്ക്‌ വെളിപ്പെടുത്തല്‍

New Update

publive-image

ന്യൂഡല്‍ഹി; ഞ്ചുവര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിത്തള്ളിയ പത്തുലക്ഷം കോടിയോളം രൂപ കിട്ടാക്കടത്തില്‍ തിരിച്ചുപിടിക്കാനായത് 13 ശതമാനം മാത്രമെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തല്‍.

10,09,510 കോടി രൂപ എഴുതിത്തള്ളിയപ്പോള്‍ തിരിച്ചുപിടിക്കാനായത് 1.32 ലക്ഷം കോടി രൂപ മാത്രമാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി അറിയിച്ചു. 8.7 ലക്ഷം കോടിയോളം രൂപ ഇപ്പോഴും കിട്ടാക്കടമായി അവശേഷിക്കുന്നു.

കിട്ടാക്കടത്തിന്റെ അളവ് കുറയ്ക്കുന്നതിനും നികുതി ലാഭിക്കുന്നതിനുമാണ് ബാങ്കുകള്‍ എഴുതിത്തള്ളല്‍ നടത്താറുള്ളത്. എഴുതിത്തള്ളിയ തുക ബാങ്കുകളുടെ നികുതി കണക്കാക്കാനുള്ള ലാഭത്തില്‍നിന്ന് കുറയ്ക്കാറുണ്ട്. എഴുതിത്തള്ളിയ കിട്ടാക്കടത്തില്‍ നല്ലൊരു പങ്കും വന്‍കിട കോര്‍പറേറ്റുകളുടേതാണ്.

ഇങ്ങനെ എഴുതിത്തള്ളുന്ന വായ്പകള്‍ ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍നിന്ന് ‘നഷ്ടം’ എന്ന് കണക്കാക്കി നീക്കും. വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടരുമെന്ന ഉറപ്പോടെയാണ് ബാങ്കുകളുടെ എഴുതിത്തള്ളല്‍. 10 വര്‍ഷ കാലയളവില്‍ 13.23 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയിട്ടുണ്ട്. കൂടുതലായി എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം 7.35 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്.

എസ്ബിഐ 2.05 ലക്ഷം കോടി രൂപ, പഞ്ചാബ് നാഷണല്‍ ബാങ്ക് 67,214 കോടി, ബാങ്ക് ഓഫ് ബറോഡ 66,711 കോടി, ഐസിഐസിഐ 50,514 കോടി എന്നിങ്ങനെയാണ് എഴുതിത്തള്ളിയത്. ബാങ്കുകളുടെ നിലവിലെ കിട്ടാക്കടം അനുപാതം 5.9 ശതമാനമാണ്. എന്നാല്‍, എഴുതിത്തള്ളിയ വായ്പകളില്‍ ഇനിയും തിരിച്ചുപിടിക്കാനാകാത്ത തുകകൂടി ചേര്‍ത്താല്‍ അനുപാതം 13.10 ശതമാനത്തിലേക്ക് ഉയരും.

Advertisment