റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കൂട്ടി ആറര ശതമാനമാക്കി. ബാങ്ക് വായ്പ പലിശ നിരക്കുകൾ ഇനിയും കൂടും. റിസർവ് ബാങ്ക് ധനനയസമിതിയുടേതാണ് തീരുമാനം. ഒൻപത് മാസത്തിനിടെ തുടർച്ചയായി ആറാം തവണയാണ് റിപ്പോ നിരക്ക് ആർബിഐ കൂട്ടുന്നത്.
റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി ഉയർന്നു. അതായത് ഹോം ലോൺ മുതൽ ഓട്ടോ, പേഴ്സണൽ ലോൺ വരെയുള്ള എല്ലാത്തിനും വില കൂടും, കൂടുതൽ ഇഎംഐ അടയ്ക്കേണ്ടി വരും. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് പലിശനിരക്കുകൾ പ്രഖ്യാപിച്ചത്. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ കാലയളവോ വർധിക്കും.
മൊത്തം 2.25 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 2022 മേയ് മാസത്തിൽ 0.4 ശതമാനവും ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ 0.50 ശതമാനവും ഡിസംബറിൽ 0.35 ശതമാനവുമാണ് കൂട്ടിയത്.
റിപ്പോ നിരക്ക്
വായ്പാ ഡിമാൻഡ് കൂടുമ്പോൾ കയ്യിൽ പണമില്ലെങ്കിൽ ആർബിഐ ബാങ്കുകൾക്ക് കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റിപ്പോ.