കുവൈറ്റ് സിറ്റി: കുവൈറ്റില്‍ റെസിഡന്‍സി നിയമലംഘകരുടെ എണ്ണം 180,000 ആയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മാസം മുമ്പുള്ളതിനേക്കാള്‍ 38 ശതമാനം വര്‍ധനവാണിത്.
ചിലര്‍ പുതിയ വിസയില്‍ കുവൈറ്റിലേക്ക് തിരിച്ചുവരാമെന്ന സാധ്യതയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങള്‍ എന്നിവ സംയുക്തമായി നടത്തുന്ന പരിശോധന മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ചിരുന്നു. പരിശോധനയില്ലാത്തതിനാല്‍ റെസിഡന്‍സി നിയമലംഘകര്‍ ആ അവസരം ഉപയോഗപ്പെടുത്തുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പിഴ അടച്ച ശേഷം റെസിഡന്‍സി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനോ അല്ലെങ്കില്‍ രാജ്യം വിടുന്നതിനോ തയ്യാറായി തങ്ങളുടെ നില ഭേദഗതി ചെയ്ത് ശരിയാക്കാന്‍ ചുരുക്കം ചിലര്‍ മാത്രമാണ് തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റെസിഡന്‍സി നിയമലംഘകര്‍, സന്ദര്‍ശക വിസയുടെ കാലാവധി തീര്‍ന്നവര്‍ തുടങ്ങിയവരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയം ചില തടസങ്ങള്‍ നേരിടുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു.
35 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്കാണ് പ്രധാന പ്രശ്‌നം. അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നില ഭേദഗതി ചെയ്ത് ശരിയാക്കാന്‍ നിയമലംഘകര്‍ തയ്യാറാകാത്തതാണ് മറ്റൊരു പ്രശ്‌നമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ജനുവരി 31ന് അവസാനിക്കുന്ന ഗ്രേസ് പീരിയഡ് പ്രയോജനപ്പെടുത്തി തങ്ങളുടെ സ്റ്റാറ്റസ് ശരിയാക്കിയത് 2500 പ്രവാസികള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ഇനി പത്ത് ദിവസങ്ങള്‍ മാത്രമാണ് ഇതിന് അവശേഷിക്കുന്നത്.