റിഷഭ് പന്തിനെ മുക്തകണ്ഠം പ്രശംസിച്ച് അഫ്ഗാനിസ്താൻ സ്പിന്നര്‍ റാഷിദ് ഖാന്‍ രംഗത്ത്. പന്തിനെതിരേ ബൗള്‍ ചെയ്യുകയെന്നത് വളരെ കടുപ്പമാണെന്നാണ് റാഷിദിന്റെ അഭിപ്രായം.
എല്ലാ തരത്തിലുള്ള ഷോട്ടുകളും പന്തിന്റെ പക്കലുണ്ട്. അണ്ടര്‍ 19 തലത്തില്‍ കളിച്ചിരുന്നപ്പോള്‍ അഫ്ഗാന്‍ ബൗളര്‍മാരെ വളരെയധികം ആശയക്കുഴപ്പത്തിലാക്കായ ബാറ്റ്‌സ്മാന്‍ കൂടിയാണ് പന്ത്. റാഷിദ് ഓർമിക്കുന്നു. 2016ല്‍ ബംഗ്ലാദേശ് വേദിയായ അണ്ടര്‍ 19 ലോകകപ്പിനു മുന്നോടിയായി 2015ല്‍ കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ പന്തിനെതിരേ ബൗള്‍ ചെയ്തത് ഇപ്പോഴും മറക്കാന്‍ കഴിയില്ല.
അന്നു തുടര്‍ച്ചയായി മൂന്നു ബോളുകളില്‍ പന്ത് സിക്‌സര്‍ പായിച്ചിരുന്നു. നാലാമത്തെ ബോളില്‍ ഷോട്ട് പിഴച്ചെങ്കിലും ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ഞങ്ങള്‍ ക്യാച്ച് നഷ്ടപ്പെടുത്തി. പന്തിനെതിരേ ഞങ്ങളുടെ ബൗളര്‍മാര്‍ നിസ്സഹായരായിരുന്നു. പന്തിനെ ഔട്ടാക്കാന്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ തലയില്‍ കൈവച്ച് പറഞ്ഞത് ഓര്‍മയിലുണ്ട്. ഇന്‍സ്റ്റഗ്രാം ലൈവില്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലുമായി സംസാരിക്കവെ റാഷിദ് പറഞ്ഞു.
ഏതു ഷോട്ടുകളും കളിക്കാനുള്ള മിടുക്ക് പന്തിനുണ്ട്. താന്‍ ബൗള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ട ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. കൊല്‍ക്കത്തയില്‍ നടന്ന അണ്ടര്‍ 19 ത്രിരാഷ്ട്ര പരമ്പരയില്‍ പന്തിനെതിരേ ബൗള്‍ ചെയ്തത് ഇപ്പോഴും ഓര്‍മയുണ്ടെന്നും അഫ്ഗാന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.
ഐ പി എല്ലിലെ തകർപ്പൻ ഫോമിനെ തുടർന്ന് എംഎസ് ധോണിയുടെ പിന്‍ഗാമിയായി വളരെ പ്രതീക്ഷയോടെ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് പന്ത്. എന്നാല്‍ വിക്കറ്റ് കീപ്പിങിലെ ചില പിഴവുകളും ബാറ്റിങില്‍ സ്ഥിരതയില്ലാത്ത പ്രകടനങ്ങളും പന്തിന് ഇപ്പോള്‍ ടീമിലെ സ്ഥാനം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതിനിടെയാണ് പന്തിന്റെ കഴിവിനെ പ്രശംസിച്ച് റാഷിദ് രംഗത്തു വന്നിരിക്കുന്നത്.