ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ ദുരന്തത്തിന്റെ ആഘാതം ജനങ്ങളുടെ മനസ്സിൽ നിന്ന് വിട്ടുമാറുന്നതിനിടയിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാറിന്റെ നീക്കം ദേശീയതലത്തിൽ ചർച്ചയാകുന്നു.
പ്രളയദുരന്തസ്ഥലത്തുനിന്നുള്ള ദൃശ്യമെന്ന അടിക്കുറിപ്പോടെ, ആർഎസ്എസ് പ്രവർത്തകർ ചുമലിൽ ചാക്കുമേന്തി നടക്കുന്ന ഫോട്ടോ ഇന്ന് ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രമുഖ നേതാക്കളുൾപ്പെടെ ഈ പോസ്റ്റ് ഷെയർ ചെയ്യുകയും സ്വന്തമായി പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ പതിനായിരക്കണക്കിന് പേരിലേക്കാണ് ഈ ഫോട്ടോയും വാർത്തയുമെത്തിയത്.
ആർഎസ്എസ് പ്രവർത്തകർ മൂന്ന് ദിവസമായി രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കിൽ ആർഎസ്എസ് എന്ന പേജ് ഫോട്ടോ പോസ്റ്റ് ചെയ്തത്. 1200ലധികം ഷെയറുകളാണ് ഇതിന് ലഭിച്ചത്. ബിജെപി ദേശീയ വക്താവ് ആർ പി സിങ്, ബിജെപി നേതാവും ബോളിവുഡ് നടനുമായ പരേഷ് റാവൽ എന്നിവരുൾപ്പെടെ ട്വിറ്ററിലും ഈ ഫോട്ടോ ഉത്തരാഖണ്ഡിലേതെന്ന അവകാശവാദത്തോടെ പങ്കുവെച്ചു.
എന്നാൽ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഈ ഫോട്ടോയുടെ സത്യാവസ്ഥ പുറത്തായി. ഉത്തരാഖണ്ഡിൽ തന്നെ 2013ൽ ആർഎസ്എസ് പ്രവർത്തകർ നടത്തിയ ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ നടന്നുവരുന്നതെന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
എട്ട് വർഷം പഴയ ഫോട്ടോയാണിതെന്ന യഥാർത്ഥ വസ്തുത ജനങ്ങളറിഞ്ഞതോടെ ഫേസ്ബുക്ക് പേജുകളിൽ നിന്ന് പലരും ഫോട്ടോ നീക്കം ചെയ്തിരിക്കുകയാണ്.
കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാജഫോട്ടോകളും പഴയ ഫോട്ടോകളും ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താറുള്ള സംഘപരിവാറിന്റെ പുതിയ ഒരു നീക്കം കൂടി പൊളിഞ്ഞതിന്റെ നിരാശയിലാണ് സംഘനേതാക്കളും പ്രവർത്തകരുമിപ്പോൾ.