വാഷിംഗ്‌ടൺ ഡിസി: 2020 ലെ പൊതു തെരഞ്ഞെടുപ്പില്‍ റഷ്യന്‍ സ്വാധീനം ചെലുത്തിയെന്ന സംഭവം തെളിയിക്കപ്പെട്ടാല്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്ന് ഭീഷിണിപ്പെടുത്തുകയും പുടിനെ 'കില്ലര്‍' എന്നു വിളിക്കുകയും ചെയ്ത പ്രസിഡന്‍റ് ബൈഡന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ റഷ്യന്‍ അംബാസിഡറെ തിരിച്ചു വിളിച്ചു റഷ്യയുടെ മറുപടി.
പുതിയ സംഭവ വികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് അംബാസിഡറെ റഷ്യയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് മാര്‍ച്ച് 17 നാണ് മോസ്കോയില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചത്.
അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാതിരിക്കുന്നതിനാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നതെന്ന് റഷ്യന്‍ അധികൃതര്‍ പറയുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ വാഷിംഗ്‌ടണിലെ റഷ്യന്‍ എംബസി വിസമ്മതിച്ചു. റഷ്യന്‍ അംബാസിഡര്‍ അനറ്റോളി ആന്‍റോനോവ് ഉടന്‍ റഷ്യയിലേക്കു മടങ്ങും.
യുഎസ് ഇന്‍റലിജന്‍സ് അധികൃതര്‍ റഷ്യ 2020 ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ട് പുതിയ ഭരണകൂടത്തിന് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബൈഡന്‍ റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
റഷ്യന്‍ അംബാസിഡറെ റഷ്യയിലേക്ക് വിളിപ്പിച്ചതില്‍ പ്രത്യേക പ്രതികരണമോ, അമിരിക്കയുമായുള്ള ഭാവി ബന്ധങ്ങള്‍ എങ്ങനെയായിരിക്കുമെന്നോ വിശദീകരിക്കാന്‍ റഷ്യന്‍ വിദേശ കാര്യവകുപ്പ് വക്താവ് മറിയ സാക്കറോവ് തയ്യാറായിട്ടില്ല.
റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിന് ഇരു രാഷ്ട്ര തലവന്‍മാരും തയ്യാറാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.