സന്നിധാനം: ശബരിമല മകരവിളക്ക് ഉത്സവത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾ പൂർത്തിയായി. മകരവിളക്ക് കാണാൻ കഴിയുന്ന സ്ഥലങ്ങൾ തീർത്ഥാടകരെ കൊണ്ട് നിറയുകയാണ്.
പന്തളത്തു നിന്ന് ആഘോഷമായി ശബരിമലയില്‍ എത്തിച്ച തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന ഇന്ന് വൈകിട്ട് 6.30ന് നടക്കും.
ഈ സമയത്ത് കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം ഉദിക്കുകയും, പൊന്നമ്പലമേട്ടില്‍ കര്‍പ്പൂര ജ്യോതി തെളിയുകയും ചെയ്യുന്നു. കാലാവസ്ഥ അനുകൂലമായാല്‍ സന്നിധാനത്തു മാത്രമല്ല, പരിസര പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നും മകര ജ്യോതി ദര്‍ശിക്കുവാന്‍ സാധിക്കും.
കഴിഞ്ഞ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്, പമ്പയില്‍ ഇത്തവണ തീർത്ഥാടകര്‍ക്ക് മകരജ്യോതി കാണാന്‍ പ്രവേശനമില്ല. നിലവില്‍ തീർത്ഥാടകർക്ക് ദർശനത്തിന് നിയന്ത്രണങ്ങള്‍ ഇല്ല.
അതേസമയം, മകരവിളക്ക് കാണാൻ തീർത്ഥാടകർ തങ്ങുന്ന സ്ഥലങ്ങളില്‍ കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
വാഹന നിയന്ത്രണവും ഉണ്ടായിരിക്കും. രാവിലെ 11 മണി മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. വ്യൂ പോയിന്‍റുകളിൽ ബാരിക്കേടുകൾ
സ്ഥാപിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് അറിയിച്ചു.