New Update
ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞു.ശബരിമല കേസ് വിപുലമായ ഏഴംഗം ബെഞ്ചിലേയ്ക്ക് വിട്ടു.
സുപ്രീംകോടതി ആദ്യം പരിഗണിച്ചത് ശബരിമല കേസാണ്. മുദ്രവച്ച കവറില്‍ വിധി കോര്‍ട്ട് മാസ്റ്ററുടെ മേശയില്‍ എത്തിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.മൂന്നു ജഡജിമാരുടെ വിധി പ്രസ്താവമാണ് ആദ്യം വായിച്ചത്.
ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധി പറഞ്ഞത് 2018 സെപ്തംബര്‍ 28 നായിരുന്നു.
ഇതിന് ശേഷം വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 56 പുനപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. അയോധ്യ വിധിക്ക് സമാനമായ സുരക്ഷാ സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കേരളത്തിനകത്തും പുറത്തുമായി രാജ്യം തന്നെ ആകാംക്ഷയോടെ കാത്തിരുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്ന് വന്നിരിക്കുന്നത്.