സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സൽമാൻ ഖാനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തില്ലെന്നു പൊലീസ്. ബോളിവുഡിലെ വമ്പന്മാരുടെ സ്വജനപക്ഷപാതവും അവസരങ്ങൾ കിട്ടുന്നതിലെ പ്രയാസവും സുശാന്തിനെ അലട്ടിയിരുന്നതായും വിഷാദത്തെത്തുടർന്നാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.
ആരോപണം വലിയ ചർച്ചയാവുകയും കേസ് അന്വേഷണം ആ വഴിയിലേക്കും തിരിയുകയും ചെയ്തു. ജൂൺ 14ന് ആണ് 34കാരനായ സുശാന്തിനെ ബാന്ദ്രയിലെ അപ്പാർട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുമായി ബന്ധപ്പെട്ടു കുടുംബാംഗങ്ങൾ, സിനിമാ പ്രവർത്തകർ തുടങ്ങി 35ലേറെ പേരുടെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സുശാന്തിന്റെ മരണത്തിൽ സൽമാൻ ഖാൻ, ഏക്ത കപൂർ, സഞ്ജയ് ലീല ബൻസാലി, കരൺ ജോഹർ എന്നീ പ്രമുഖർക്കെതിരെ കേസെടുക്കണമെന്ന് അഭിഭാഷകൻ സുധീർകുമാർ ഓജ കോടതിയിൽ ഹർജി നൽകി. കോടതി ഇതു തള്ളിയിരുന്നു.
സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി, സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവർത്തി, കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്ര, നടൻ സഞ്ജന സംഘി, യാഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടർ ഷാനൂ ശർമ തുടങ്ങിയവരുടെ മൊഴികൾ പൊലീസ് എടുത്തിരുന്നു.
കഴിഞ്ഞയാഴ്ച സെലിബ്രിറ്റി മാനേജർ രേഷ്മ ഷെട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. നേരത്തെ സൽമാന്റെ മാനേജരായിരുന്നു രേഷ്മ. തുടർന്നു സൽമാനെയും വിളിച്ചുവരുത്തുമെന്നു റിപ്പോർട്ടുകൾ വന്നു. ഇതു സത്യമല്ലെന്നാണ് ഡിസിപി ഇപ്പോൾ വ്യക്തമാക്കിയത്. സുശാന്തിന്റെ മരണം സിനിമയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചു വലിയ ചർച്ചകളാണു സൃഷ്ടിച്ചത്.