കുവൈറ്റ് പ്രവാസി സമൂഹത്തിൽ, പൊതുസ്വീകാര്യതയോടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് എപ്പോഴും മുൻ നിരയിൽ നിന്നു പ്രവർത്തിച്ച വ്യക്തിയായിരുന്നു സഗീർ തൃക്കരിപ്പൂർ എന്ന് 'സാന്ത്വനം കുവൈറ്റ്' അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നാലു പതിറ്റാണ്ടിലേറെ കുവൈറ്റ് മലയാളി സമൂഹത്തിൽ നിറവാർന്ന സൗമ്യസാന്നിധ്യമായി വിരാചിച്ച, സേവനത്തിന്റെ ആ സമർപ്പിത ജീവിതത്തിനു തിരശ്ശീല വീഴുമ്പോൾ കുവൈറ്റിലെ മലയാളി പ്രവാസി സമൂഹമാകെ തീരാവ്യഥയുടെ ഒരു വിഷമസന്ധിയിൽ അകപ്പെട്ടതുപോലെയാണു. കോവിഡ് ബാധിതയായി ഭാര്യ മരിച്ച് ഏതാനും ആഴ്ച്ചകൾക്കിപ്പുറമാണു മഹാമാരിയുടെ ചിറകിൽ സഗീർ തൃക്കരിപ്പൂരും യാത്രയാവുന്നത്.
കുവൈറ്റ് കേരള മുസ്ലീം അസ്സോസിയേഷൻ (കെ.കെ.എം.എ) എന്ന പ്രബല സംഘടനയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന സഗീർ തൃക്കരിപ്പൂർ, പ്രവാസി സംഘടനകളുടെ മുഖ്യലക്ഷ്യം, മാനുഷിക ജീവകാരുണ്യ പ്രവർത്തനങ്ങളായിരിക്കണം എന്നത് തന്റെ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിനു ബോധ്യപ്പെടുത്തിയ അപൂർവ്വം വ്യക്തികളിൽ ഒരാളാണു.
സഗീർ തൃക്കരിപ്പൂരിന്റെ വിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും അദ്ധേഹത്തിന്റെ കുടുംബത്തിന്റെ തീവ്രവേദനയിൽ പങ്കുചേരുന്നതായും സാന്ത്വനം പ്രസിഡന്റ് നെൽസൺ നൈനാനും സെക്രട്ടറി അനിൽ കുമാറും അറിയിച്ചു.