ചെന്നൈ: ചെന്നൈയിലെ സാറ്റ്‌ലൈറ്റ് ചാനലായ സത്യം ടിവിയുടെ ഓഫീസ് യുവാവ് തല്ലി തകർത്തു. വാളും പരിചയുമായി എത്തിയ യുവാവാണ് ഓഫീസ് തകർത്തത്. അക്രമി ചാനൽ തല്ലിത്തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ചാനലിന്റെ പരാതിയിൽ തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവ് ചാനലിന്റെ ഓഫീസ് തകർക്കുന്നതും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ ദൃശ്യമാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്‌നാട് സ്വദേശിയായിരുന്ന രാജേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഗുജറാത്തിലാണ് രാജേഷ് താമസിക്കുന്നത്. ആക്രമണം നടത്തുന്നതിന് വേണ്ടി മാത്രം ഇയാൾ ഗുജറാത്തിൽ നിന്നും കിലോമീറ്ററുകളോളം കാറോടിച്ച് ചെന്നൈയിൽ എത്തിയതാണെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു. ചാനലിന്റെ പാർക്കിംഗ് ഏരിയ വഴി അകത്ത് കടന്ന അക്രമി ഒരു ഗിത്താർ ബാഗിലാണ് വാളും പരിചയും അടങ്ങിയ ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്.
അക്രമിയുടെ ലക്ഷ്യം താനായിരുന്നുവെന്ന് ചാനലിന്റെ മാനേജിംഗ് ഡയറക്ടർ ഐസക് ലിവിംഗ്സ്റ്റൺ പറഞ്ഞു. ആക്രമണം നടത്തുന്നതിനിടെ അവർ തന്നെ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും ലിവി്സ്റ്റൺ പറഞ്ഞു.