റിയാദ്- തുർക്കിയിലെ സൗദി കോൺസുലേറ്റിൽ മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്ക് പിന്തുണ ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദിയുമായുള്ള ബന്ധം ഒരിക്കലും തകരില്ലെന്ന് പറഞ്ഞ അദ്ദേഹം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനിൽ തനിക്ക് പൂർണ വിശ്വാസമാണെന്നും വ്യക്തമാക്കി.
വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധം മൗലികവും സുദൃഢവുമാണ്. ഖശോഗിയുടെ വിഷയത്തിൽ സൽമാൻ രാജാവുമായി താൻ സംസാരിച്ചിരുന്നു. തീർച്ചയായും അദ്ദേഹം നീതിമാനും സമർഥനും മികച്ച വ്യക്തിത്വവുമാണെന്ന് ട്രംപ് പ്രശംസിച്ചു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശക്തനും ധിഷണാശാലിയും പ്രശ്‌നങ്ങളിൽ സക്രിയമായി ഇടപഴകുന്നയാളുമാണ്. ഇതിലുപരി, അദ്ദേഹം തന്റെ രാജ്യത്തെയും ജനങ്ങളേയും അതിയായി സ്‌നേഹിക്കുന്ന വ്യക്തിയുമാണ്- -ട്രംപ് പറഞ്ഞു. ഖശോഗിയുടെ കൊലപാതകത്തിൽ കിരീടാവകാശിക്ക് യാതൊരു പങ്കുമില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഖശോഗി കൊല്ലപ്പെടുമെന്ന് അദ്ദേഹത്തിന് മുൻകൂട്ടിയുള്ള അറിവോ അല്ലെങ്കിൽ ഖശോഗിയെ വധിക്കാൻ ആജ്ഞാപിക്കുകയോ ചെയ്തിട്ടില്ലെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. സൗദി അറേബ്യ അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യരാജ്യമാണ്. എന്നാൽ ഖശോഗിക്ക് സംഭവിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനു മുന്നിൽ ശാക്തിക സന്തുലനം സാക്ഷാൽക്കരിക്കുന്നതിന് അമേരിക്കക്ക് സൗദി അറേബ്യയെ ആവശ്യമാണെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ തുർക്കിയിലേക്ക് നടത്തിയസന്ദർശനത്തിടെ ഖശോഗി കൊല്ലപ്പെട്ടതിന്റെ വീഡിയോ ക്ലിപ്പിംഗ് കണ്ടതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് യഥാർഥ്യമല്ലെന്നും അദ്ദേഹം വിശദമാക്കി.
അതേസമയം, നിലവിൽ സൗദി അറേബ്യയുമായുള്ള ആയുധ വ്യാപാരം അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു. റഷ്യ, ചൈന എന്നീ രാജ്യങ്ങളിലേക്ക് ഈ ആയുധങ്ങൾ വിൽപന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.