ജിദ്ദ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെ നിയോം സിറ്റിയിലെ ഔദ്യോഗിക കൊട്ടാരത്തിൽ എത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈഥം ബിൻ താരിഖിനെയും സംഘത്തെയും സൗദി ഭരണാധികാരിയായ തിരുഗേഹങ്ങളുടെ സേവകന്‍ സൽമാൻ രാജാവ് എതിരേറ്റു.
സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വിയോഗത്തെ തുടർന്ന് 2020 ജനുവരി പതിനൊന്നിന് ഒമാൻ ഭരണാധികാരിയായി സ്ഥാനമേറ്റ സുൽത്താൻ ഹൈഥം നടത്തുന്ന ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമാണ് സൗദിയിലേത്.
നിയോം ഗൾഫ് എയര്‍പോര്‍ട്ടില്‍ വെച്ച് സുല്‍ത്താനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഔപചാരികതകളോടെ സ്വീകരിച്ചാനയിച്ചത്. സൗദിയുടെ പരമോന്നത ബഹുമതിയായ കിംഗ് അബ്ദുല്‍ അസീസ് പുരസ്കാരം സുൽത്താൻ ഹൈഥമിന് സല്‍മാന്‍ രാജാവ് സമ്മാനിച്ചു.
ഒമാന്റെ പരമോന്നത ബഹുമതിയായ അല്‍സഈദ് പുരസ്കാരം സൽമാൻ രാജാവിന് സുല്‍ത്താന്‍ ഹൈഥമും സമ്മാനിച്ചു. തുടർന്ന് നടന്ന സൗദി - ഒമാൻ ഉച്ചകോടിയിൽ സൗദി - ഒമാന്‍ കോഓർഡിനേഷൻ കൗൺസിൽ പിറവി കൊണ്ടതായി ഇരു ഭരണാധികാരികളും പ്രഖ്യാപിച്ചു.
എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനകളും സഹകരണവും ശക്തിപ്പെടുത്തുന്നതിനാണ് ഏകോപന സമിതി. ഇരു സുഹൃദ് രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും സാഹോദര്യവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംയുക്ത സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതിനുമുള്ള തീരുമാനങ്ങൾ തുടർന്നുള്ള ചർച്ചകളിൽ ഉണ്ടാകും.
ഉഭയകക്ഷി വിഷയങ്ങൾക്ക് പുറമെ മേഖലയിലെ പൊതു വിഷയങ്ങളും സൗദി - ഒമാൻ ചർച്ചയിൽ വിശദമായ ചർച്ചയ്ക്ക് വരും. ഇതിൽ പ്രധാനം യമനിൽ നിലനിൽക്കുന്ന കലാപവും അസ്വസ്ഥതകളുമാണ്, യമനിലെ ഹൂഥികളുടെ സായുധ കലാപവും സൈനിക നീക്കങ്ങളും അവസാനിപ്പിച് സമാധാനം പുലരുന്നതിനുള്ള സൗദി - ഒമാൻ ഉച്ചകോടിയിലെ ചർച്ചയെ വലിയ പ്രതീക്ഷയോടെയാണ് സമാധാന കാംക്ഷികൾ ഉറ്റുനോക്കുന്നത്.
യമനിലെ കലാപകാരികളുമായും ബന്ധം തുടരുന്ന ഒമാൻ സമാധാന ശ്രമങ്ങൾ നടത്തുന്നുണ്ട്. വെടി നിർത്തലിനായി സൗദി മുന്നോട്ടുവെച്ച കാര്യങ്ങൾ, റിയാദ് ഉടമ്പടി, അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും ദൂതന്മാർ നടത്തുന്ന സമാധാന ശ്രമങ്ങൾ എന്നിവയെ പിന്താങ്ങുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ ഹമദ് അൽബൂസഈദി പറഞ്ഞിരുന്നു.
ഇറാനുമായി ഒരു മേഖലാ സംഭാഷണം സംഘടിപ്പിക്കാൻ തന്റെ രാജ്യം മുൻകൈയെടുത്തതായുള്ള വാർത്ത ഒമാൻ വിദേശകാര്യ മന്ത്രി ഒമാൻ വിദേശകാര്യ മന്ത്രി നിഷേധിച്ചു.