നാട് വിടുന്നതിനുള്ള അപേക്ഷ താഴെ ലിങ്ക് ഉപയോഗപ്പെടുത്തിയാണ് സമർപ്പിക്കേണ്ടത് https://mlsd.gov.sa/ar/node/482550
റിയാദ്: കൊറോണയുടെ ഭീഷണമായ പശ്ചാത്തലത്തിലും പ്രവാസികളോട് കൂടുതൽ കരുണാർദ്രമായ സമീപനങ്ങളോടെ സൗദി അറേബ്യ. തൊഴിൽ കരാർ അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് അതിനുള്ള സൗകര്യം ഒരുങ്ങുകയാണ്. സൗദി മാനവ വിഭവ, സാമൂഹിക വികസന മന്ത്രാലയമാണ് അനുബന്ധ വകുപ്പുകളുമായി ചേർന്ന് ഇതിനുള്ള അവസരം ഏർപ്പെടുത്തുന്നത്.
കൊറോണാ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാന സർവ്വീസുകൾ നിർത്തിവെച്ചതോടെ ഫൈനൽ എക്സിറ്റ് നേടിയ ശേഷവും സൗദിയിൽ കുടുങ്ങിയ പ്രവാസി തൊഴിലാളികൾക്ക് ഏറെ ആശ്വാസമായാണ് പുതിയ സമീപനം. തങ്ങളുടെ തൊഴിൽ സ്ഥാപങ്ങളുമായുള്ള കരാർ അവസാനിപ്പിച്ച പ്രവാസികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള അവസരമാണ് അധികൃതർ ഉണ്ടാക്കുന്നത്.
തങ്ങളുടെ ജീവനക്കാരന് നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായുള്ള അപേക്ഷ തൊഴിൽ ദാതാവിന് മാനവ വിഭവ മന്ത്രാലയത്തിന് സമർപ്പിക്കാം. കൊറോണാ പശ്ചാത്തലത്തിൽ വിദേശ യാത്രകൾ മുഴുവൻ നിർത്തിവെച്ച വേളയിലും മന്ത്രാലയം അപേക്ഷ പരിഗണിക്കുകയും അനുമതിയായാലും മറിച്ചായാലും അത് ഉടൻ മറുപടിയായി അറിയിക്കുകയും ചെയ്യും. മറുപടി അപേക്ഷ സമർപ്പിച്ച് അഞ്ചു പ്രവർത്തി ദിവസങ്ങൾക്കകം അയക്കും.
വൈറസ് വ്യാപന പശ്ചാത്തലത്തിൽ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും സഊദിയിൽ നിന്ന് അവരുടെ നാടുകളിലേക്ക് അയക്കുക. പതിനാലു ദിവസങ്ങൾക്കിടയിൽ ഒരു അപേക്ഷ സമർപ്പിക്കാനായിരിക്കും അനുമതി. അപേക്ഷയിൽ അക്കാലയളവിൽ രാജ്യം വിടാനാഗ്രഹിക്കുന്ന മുഴുവൻ തൊഴിലാളികളെയും വിവരങ്ങൾ ഉൾപ്പെടുത്തിയായിരിക്കണം. അഥവാ, പതിനാലു ദിവസങ്ങൾക്കിടയിൽ ഒരു അപേക്ഷ മാത്രമായിരിക്കും പരിഗണിക്കുക. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഫൈനൽ എക്സിറ്റ് വിസ പ്രവാസി തൊഴിലാളികയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി ലഭിച്ചിരിക്കണം എന്നിവ ഈ സൗകര്യം സംബന്ധിച്ച് ഇതുവരെ അറിവായ നിബന്ധനകളിൽ പെടുന്നു.
തൊഴിൽ ദാതാവ് തൊഴിലാളികളുടെ അവകാശങ്ങളും മറ്റു ബാധ്യതകളും തീർത്തിട്ടുണ്ടായിരിക്കണം. മടങ്ങുന്ന തൊഴിലാളിയ്ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകൾക്കനുസൃതമായ മെഡിക്കൽ റിപ്പോർട്ട് ഉണ്ടായിരിക്കണം. തൊഴിലാളിയുടെ യാത്ര തടയുന്ന എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യ മന്ത്രാലയവുമായി സഹകരിക്കണം.
വിമാന കമ്പനി നിശ്ചയിക്കുന്ന സമയക്രമമനുസരിച്ചുള്ള ടികെറ്റ് കൈവശമുണ്ടായിരിക്കണം. പ്രവാസിയെ വിമാനത്താവളത്തിലേയ്ക്ക് എത്തിക്കുകയും യാത്രാ നടപടികൾ പൂർത്തിയാക്കുകയും ചെയ്തതിനുള്ള രസീത് ഹാജരാക്കുകയും വേണം. സമർപ്പിക്കുന്ന വിവരങ്ങളിൽ കാണുന്ന പൊരുത്തക്കേടുകൾക്ക് സ്ഥാപനവും അതിന്റെ പ്രതിനിധിയും ഉത്തരം പറയേണ്ടി വരും.
കൊറോണാ വ്യാപനത്തിന് തടയിടുന്നതിനായി ഏർപ്പെടുത്തുന്ന ശക്തമായ മുൻകരുതൽ, പ്രതിരോധ നടപടികൾക്കിടയിലും സൗദി സർക്കാർ പ്രാമുഖ്യം നൽകുന്ന മാനുഷിക പരിഗണന കളുടെ തുടർച്ചയായായി പുതിയ നീക്കം വിലയിരുത്തപ്പെടുന്നു. നാട്ടില്‍ അവധിക്കുപോയി ഇഖാമ, റീ എന്‍ട്രി കാലവധി അവാസാനിച്ച വിദേശികള്‍ക്ക് അവ പുതുക്കുന്നതിനും നീട്ടി നല്‍കുന്നതിനും അവസരം ഒരുക്കുമെന്ന് സൗദി ജവാസാത് നേരത്തെ അറിയിച്ചിരുന്നു.
നാട് വിടുന്നതിനുള്ള അപേക്ഷ താഴെ ലിങ്ക് ഉപയോഗപ്പെടുത്തിയാണ് സമർപ്പിക്കേണ്ടത് https://mlsd.gov.sa/ar/node/482550