ജിദ്ദ: സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജെറ്റ് എയർവേസ് പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചു. ഒക്ടോബർ മുപ്പതു മുതൽ നവംബർ അഞ്ചു വരെയുള്ള ഏഴു ദിവസങ്ങളിൽ ടിക്കെറ്റ് എടുക്കുന്നവർക്ക് അടിസ്ഥാന നിരക്കിൽ മുപ്പതു വരെ ശതമാനം ഡിസ്‌കൗണ്ട് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.
യാത്രാ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല എന്നതും വൺ വേ, റിട്ടേൺ ടിക്കെറ്റുകൾക്കെല്ലാം നിരക്കിളവ് ബാധകമായിരിക്കും എന്നതും ഇപ്പോഴത്തെ ജെറ്റ് നിരക്കിളവിന്റെ പ്രത്യേകതകളാണെന്ന് ജെറ്റ് എയർവേസ് ഗൾഫ് - മിഡ്‌ഡിൽ ഈസ്റ്റ് - ആഫ്രിക്ക മേഖലാ വൈസ് പ്രസിഡണ്ട് ഷാക്കിർ കാണ്ടൽവാലാ വ്യക്തമാക്കി. ഇക്കോണോമി. പ്രീമിയം ക്‌ളാസ് യാത്രയ്ക്കാർക്കെല്ലാം ഇളവ് അനുഭവിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ദിനേന ആറ് സർവീസുകളാണ് ജെറ്റ് എയർവേസ് നടത്തുന്നത്. ദമ്മാമിൽ നിന്ന് തിരുവനന്തപുരം, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും റിയാദിൽ നിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും ജിദ്ദയിൽ നിന്ന് മുംബൈയിലേയ്ക്കുമാണ് സർവീസുകൾ. സൗദിയിൽ നിന്ന് ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും കണക്ഷൻ സർവീസുകൾ ലഭ്യമാണ്.
നിരക്കിളവ് പൊതുവെയുള്ള നിബന്ധനകൾക്ക് വിധേയമാണെന്നും വിശദ വിവരങ്ങൾ www.jetairways.com എന്ന സൈറ്റിൽ നിന്നും ജെറ്റ് എയർവെയ്‌സ് മൊബൈൽ ആപ്പിൽ നിന്നും ട്രാവൽ ഏജൻസികാളിൽ നിന്നും ലഭിക്കുമെന്നും ജെറ്റ് എയർവേസ് പത്രക്കുറിപ്പ് അറിയിച്ചു.